ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപിക്ക് വിജയം

അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷനില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ചിത്രം: എഎന്‍ഐ / ട്വിറ്റര്‍

ന്യൂഡല്‍ഹി: അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടെ ത്രിപുരയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരമാണ് നടന്നത്.

334 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 329 സീറ്റിലും ബിജെപി എതിരില്ലാതെ വിജയിച്ചെന്നാണ് വിവരം. വന്‍ മുന്നേറ്റത്തോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കാനാഗ്രഹിച്ച തൃണമൂല്‍ കോണ്‍ഗ്രസിന് തീര്‍ത്തും നിരാശ പകരുന്നതാണ് ഫലം.

അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 51 സീറ്റും ബിജെപി നേടി. ധര്‍മനഗര്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍, തെലിയാമുറ മുന്‍സിപ്പല്‍ കൗണ്‍സില്‍, അമര്‍പൂര്‍ പഞ്ചായത്ത്, കോവൈ മുന്‍സിപ്പല്‍ കൗണ്‍സില്‍, ബെലോണിയ മുന്‍സിപ്പല്‍ കൗണ്‍സില്‍ തുടങ്ങിയ ഇടത്തെല്ലാം മുഴുവന്‍ സീറ്റും ബിജെപി തൂത്തുവാരി.

ത്രിപുരയിലെ വിജയം ഒരു തുടക്കം മാത്രമാണ് എന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററില്‍ കുറിച്ചു. ഇതിലും അപമാനകരമായ തോല്‍വികള്‍ മമതാ ബാനര്‍ജിയെ ബംഗാളിലും കാത്തരിക്കുന്നുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു.

സംസ്ഥാനത്താകെയുള്ള 11 കേന്ദ്രങ്ങളിലേക്കാണ് വോട്ടെണ്ണല്‍ നടന്നത്. സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍. ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.

Share news
error: Content is protected !!
Scroll to Top