ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; മരണം 200 കടന്നു; 900 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍

ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 207 ഓളം പേര്‍ മരിച്ചു. 900 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. ഒരു ചരക്ക് തീവണ്ടിയടക്കം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. നിലവില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഒഡീഷയിലെ ബാലേശ്വര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷന് സമീപമാണ് മൂന്ന് ട്രെയിനുകള്‍ ഇന്നലെ രാത്രി ഏഴു മണിയോടടുത്ത് കൂട്ടിയിടിച്ച് പാളംതെറ്റിയത്. ഷാലിമാറില്‍നിന്ന് ചെന്നൈയിലേക്ക് പോയ കോറമാണ്ടല്‍ എക്‌സ്പ്രസും ബെംഗളുരു-ഹൌറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും ഒരു ഗുഡ്‌സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഭുവനേശ്വര്‍ നിന്നും ഏതാണ്ട് 175 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത് .

അപകടത്തെ തുടര്‍ന്ന് കോറമാണ്ടല്‍ എക്‌സ്പ്രസിന്റെ 12 ബോഗികള്‍ പാളംതെറ്റി. ഇതില്‍ നാല് ബോഗികള്‍ പൂര്‍ണമായി മറിഞ്ഞ നിലയിലാണ്. നാല് ബോഗികള്‍ റെയില്‍ അതിര്‍ത്തിക്ക് പുറത്തേക്ക് തെറിച്ചുപോയെന്നും റിപ്പോര്‍ട്ടുണ്ട്. ചില ബോഗികള്‍ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്.

ഒഡിഷ ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. അപകടത്തെ തുടര്‍ന്ന് 14 ട്രെയിനുകള്‍ റദ്ദാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top