തിരൂരില്‍ ഡിസംബര്‍ രണ്ടുവരെ ഗതാഗതനിയന്ത്രണം

തിരൂര്‍ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ രണ്ടുവരെ തിരൂരില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി തിരൂര്‍ ഡിവൈ.എസ്.പി. വി.വി ബെന്നി അറിയിച്ചു. തിരൂര്‍-ചമ്രവട്ടം പാതയില്‍ ടിപ്പര്‍, ട്രക്കുകള്‍ തുടങ്ങിയ വലിയ വാഹനങ്ങള്‍ക്ക് 29 മുതല്‍ നിരോധനമേര്‍പ്പെടുത്തി. പൊന്നാനി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ കുറ്റിപ്പുറം വഴി ദേശീയപാതയിലേക്കു കടന്നും കോഴിക്കോട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങള്‍ ചേളാരിയില്‍നിന്ന് ചമവട്ടം പാതയിലേക്കു കടക്കാതെ ദേശീയപാത വഴിയും പോകണം. ബേപ്പൂരില്‍നിന്നു വരുന്ന വാഹനങ്ങള്‍ താനൂര്‍ ബീച്ച് റോഡ് വഴി തീരദേശപാതവഴിയും പോകണം. മേല്‍പ്പറഞ്ഞ ഭാഗങ്ങളില്‍ പോലീസ് പരിശോധനയുണ്ടാകും.

കലോത്സവത്തിന് കുട്ടികളുമായെത്തുന്ന സ്‌കൂള്‍ ബസുകള്‍ കുട്ടികളെ വേദിക്കുസമീപം ഇറക്കി തിരൂര്‍ രാജീവ്ഗാന്ധി സ്റ്റേഡിയത്തിനു മുന്‍പിലെ പാര്‍ക്കിങ് മൈതാനത്ത് നിര്‍ത്തണം. ചെറിയ വാഹനങ്ങള്‍ സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തിന് തയ്യാറാക്കിയിരുന്ന പാര്‍ക്കിങ് ഗ്രൗണ്ടുകളിലും നിര്‍ത്തിയിടണം. ഈ സ്ഥലങ്ങളില്‍ പോലീസ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇരുചക്രവാഹനങ്ങളും മറ്റു ചെറുവണ്ടികളും എന്‍.എസ്.എസ്. റോഡരികിലും ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 100 മീറ്റര്‍ അകലെ റോഡരികുകളിലും ഗതാഗതതടസ്സമുണ്ടാക്കാതെ നിര്‍ത്താം.

കലോത്സവ ക്രമസമാധാനപാലന കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. യോഗം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ഡി.ഡി.ഇ. കെ.പി. രമേഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. ഡിവൈ.എസ്.പി. വി.വി. ബെന്നി കാര്യങ്ങള്‍ വിശദീകരിച്ചു. യോഗത്തില്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എ.കെ. ബാബു, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ. എ.ഡി. പ്രവീണ്‍, എസ്.ജി, ശൈലേഷ്, സുരേഷ്, ഷംസുദ്ദീന്‍, വി.കെ. റഹ്‌മാന്‍, ഖാദര്‍, ബഷീര്‍, ഗഫൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share news
error: Content is protected !!
Scroll to Top