
കൊച്ചി: ഇന്ന് മഹാശിവരാത്രി. ബലിതർപ്പണത്തിനായി ആലുവ ശിവരാത്രി മണപ്പുറം ഒരുങ്ങി. പിതൃതർപ്പണത്തിനായി ജനലക്ഷങ്ങളാണ് എത്തുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം തന്നെ പൂർത്തിയായി. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ബലിതര്‍പ്പണം ഔദ്യോഗികമായി ആരംഭിക്കുക. , തിങ്കഴാഴ്ച ഉച്ചവരെ ബലിതർപ്പണം നടത്താനാകും. ഇതിനായുള്ള സജ്ജീകരണങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച കുംഭമാസത്തിലെ അമാവാസി ആയതിനാൽ അന്ന് വാവുബലിയും നടത്താനാകും.100 രൂപയാണ് ബലിതർപ്പണത്തിനായി ദേവസ്വം ബോർഡ് നിശ്ചയിച്ചിട്ടുള്ള നിരക്ക്.
ബലിതർപ്പണത്തിനായി 110 ബലിത്തറകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 1500 പോലീസ് ഉദ്യോഗസ്ഥരെയും നഗരത്തിലും മണപ്പുറത്തുമായി വിന്യസിച്ചിരിക്കുകയാണ്.
ബലിതർപ്പണത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4 മണി മുതൽ തിങ്കളാഴ്ച പകൽ 2 മണി വരെ ആലുവ ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ അധിക സർവീസുകളും രാത്രി വൈകിയും ട്രെയിൻ യാത്രയും അനുവദിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ആലുവ ടൗണിലേക്ക് വലിയ വാഹനങ്ങൾക്ക് പ്രവേശന നിയന്ത്രണമുണ്ടായിരിക്കുന്നതാണ്. നിശ്ചയിച്ചിട്ടുള്ള പ്രത്യേക പാർക്കിംഗ് ഗ്രൗണ്ടുകളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ടൗണിലെ പ്രധാന റോഡുകളിൽ വൺവേ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ശിവരാത്രി പ്രമാണിച്ച് ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ദേവസ്വം ബോർഡ് രണ്ട് കോടി രൂപയുടെയും നഗരസഭ ഒരു കോടി രൂപയുടെയും അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾ പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കും. രാത്രി ഉറക്കമൊഴിയുന്ന ഭക്തർക്കായി അന്നദാനവും സജ്ജമാക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




