ആ കടം ഉപ്പാക്ക് പരലോകത്ത് ഭാരമാകരുത്; മൂന്ന് പതിറ്റാണ്ട് മുമ്പത്തെ കടംവീട്ടാൻ പിതാവിനെ സഹായിച്ച സുഹൃത്തിനെ തേടി മക്കൾ

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍ പത്രപരസ്യം നല്‍കി മക്കള്‍. എഴുപതുകളുടെ അവസാനത്തില്‍ ഗള്‍ഫില്‍ ഒരു റൂമില്‍ കഴിഞ്ഞിരുന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മക്കള്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. ‘എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും കടമായി വാങ്ങിയ തുക തിരികെ നല്‍കാനുണ്ട്. ഇദ്ദേഹമോ ഇദ്ദേഹത്തിന്റെ അനുജന്‍ ബേബിയോ ഈ പരസ്യം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ബന്ധപ്പെടുക-നാസര്‍,’ എന്നാണ് പരസ്യ വാചകം .

തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ് അബ്ദുള്ള. 1982 ല്‍ ഗള്‍ഫില്‍ പോയതാണ് ഹബീബുള്ള എന്ന അബ്ദുള്ള. ഓയില്‍ കമ്പനിയിലും പിന്നെ ക്വാറിയുമായിരുന്നു ജോലി. ഇടയ്ക്ക് ജോലി നഷ്ടപ്പെട്ട കാലത്ത് മുറിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സഹായ ഹസ്തം അബ്ദുല്ലക്ക് നേരെ നീണ്ടു. മുറിയില്‍ ഒപ്പമുണ്ടായിരുന്ന ലൂസിസ് പണം നല്‍കി അബ്ദുള്ളയെ സഹായിച്ചു. 1987 ഓടെ അബ്ദുള്ള നാട്ടിലേക്ക് മടങ്ങുകയും ചെറിയ ജോലികളുമായി നാട്ടില്‍ തന്നെ തങ്ങുകയും ചെയ്തു. ഇതോടെ ലൂസിസ് അടക്കമുള്ള ആദ്യകാല സ്‌നേഹിതരുമായുള്ള ബന്ധമേ മുറിഞ്ഞു പോയി.

എന്നാല്‍ പിന്നീട് ബന്ധമറ്റു പോയ ലൂസിസിനെ കണ്ടെത്തി അന്നത്തെ കടം വീട്ടണമെന്ന് അബ്ദുള്ളയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. താന്‍ മരിക്കുന്നതിന് മുമ്പ് ഈ കടം വീട്ടണമെന്ന് മക്കളോട് അബ്ദുള്ള പറയുകയും ചെയ്തു. അന്ന് നവമാധ്യമങ്ങള്‍ വഴി അബ്ദുള്ളയുടെ മക്കള്‍ അറിയിപ്പ് നല്‍കിയെങ്കിലും ലൂസസിനെ കണ്ടെത്താനായില്ല. ആ തുക മടക്കി നല്കാന്‍ സാധിക്കാത്തതിന്റെ സങ്കടം നെഞ്ചിലേന്തി കഴിഞ്ഞ 23ാം തിയതി 83 കാരനായ അബ്ദുള്ള ഈ ലോകം വിട്ടുപോയി. പിതാവിന്റെ ആഗ്രഹം സഫലീകരിക്കാനാണ് ഏഴ് മക്കള്‍ ഇപ്പോള്‍ പത്രപരസ്യം നല്‍കിയിരിക്കുന്നത്.

പരസ്യം നവ മാധ്യമങ്ങളില്‍ ഇതിനകം വൈറലായി. അതിനാല്‍ ആളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് മക്കള്‍.

‘കയ്യില്‍ അത്രക്ക് കാശുണ്ടായിട്ടൊന്നും അല്ല, പക്ഷേ ആ കടം ഉപ്പാക്ക് പരലോകത്ത് ഭാരമാകരുത് ‘ മകന്‍ നാസര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top