ഓഫീസുകള്‍ കയറിയിറങ്ങി മടുത്തു; ഭരണസംവിധാനത്തിനെതിരെ ആത്മഹത്യ കുറിപ്പെഴുതി മത്സ്യത്തൊഴിലാളി ജീവനൊടുക്കി

ഭൂമി തരം മാറ്റാന്‍ ഒരു വര്‍ഷത്തോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത മല്‍സ്യത്തൊഴിലാളി മനംനൊന്ത് ആത്മഹത്യ ചെയ്തു. പറവൂര്‍ മാല്യങ്കര സ്വദേശി സജീവനാണ് വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ ലഭിക്കുന്നതിന് ഭൂമി തരം മാറ്റാന്‍, ആധാരത്തില്‍ നിലം എന്നത് പുരയിടം എന്നാക്കി മാറ്റാനിറങ്ങിയ സജീവനെ ഒരു വര്‍ഷത്തോളം വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ വട്ടംകറക്കുകയായിരുന്നു.

മാല്യങ്കര കോഴിക്കല്‍ പറമ്പ് സ്വദേശി സജീവന്‍ കുടുംബത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി പലയിടത്തു നിന്നും കടംവാങ്ങിയിരുന്നു. ഒടുവില്‍ കടം കുമിഞ്ഞു കൂടിയപ്പോള്‍ പുരയിടം പണയംവെച്ച് വായപെയടുത്ത് കടം വീട്ടാന്‍ തീരുമാനിച്ചു. ആധാരവുമായി ബാങ്കിലെത്തി. അപ്പോഴാണ് ആധാരത്തില്‍ നിലം എന്ന് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പെട്ടത്. പുരയിടം എന്നാക്കിയാലെ ബാങ്കവായ്പ ലഭിക്കൂ. പിന്നീട് അത് മാറ്റാനുള്ള ശ്രമമായിരുന്നു. ഒരു വര്‍ഷമായി വില്ലേജ് ഓഫീസ്,പഞ്ചായത്ത് ഓഫീസ്, താലൂക്ക് ഓഫീസ് , ഒടുവില്‍ ഫോര്‍ട്ടുകൊച്ചിയിലെ ആര്‍ഡിഓ ഓഫീസ്.ഇവിടെയെല്ലാം കയറിയിറങ്ങി. കാര്യമുണ്ടായില്ല.

ഒടുവില്‍ കഴിഞ്ഞ ദിവസം ആര്‍ഡിഒ ഓഫീസിലെത്തിയപ്പോള്‍ അപമാനിച്ച് ഇറക്കിവിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും ഉദ്യോഗസ്ഥരുടെ മനോഭാവവുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് കുറിപ്പ് എഴുതി വെച്ച് ,ഒടുവില്‍ ഇതേ പുരയിടത്തിലെ മരക്കൊമ്പില്‍ ഒരു മുഴം കയറില്‍ സജീവന്‍ ജീവിതം അവസാനിപ്പിച്ചു. ഇന്നലെ രാവിലെ ഭാര്യ സതി ആണ് സജീവനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.

ഉടുമുണ്ടില്‍ തിരുകി വെച്ച നിലയിലാരുന്നു സജീവന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തത്. വടക്കേക്കര പൊലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റമോര്‍ട്ടം നടത്തിയശേഷം സംസ്‌കരിക്കും.

 

Share news
error: Content is protected !!
Scroll to Top