മൂന്നാര്‍ രാജമലയില്‍ വീണ്ടും കടുവ; അഞ്ച് പശുക്കളെ കൊന്നു

ഇടുക്കി : മൂന്നാര്‍ രാജമല നൈമക്കാട് വീണ്ടും കടുവയിറങ്ങി. അഞ്ച് പശുക്കളെ കൊന്നു. കടുവയെ കൂടുവച്ച് പിടികൂടാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണമുണ്ടായത്. രണ്ട് ദിവസത്തിനിടെ 10 പശുക്കളെയാണു കടുവ കൊന്നത്. വനപാലകര്‍ പടക്കം പൊട്ടിച്ചും മറ്റുമാണ് കടുവയെ പ്രദേശത്ത് നിന്നും ഓടിച്ചത്.

പ്രദേശത്ത് മാസങ്ങളായി നൂറോളം കന്നുകാലികള്‍ കടുവയാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  കഴിഞ്ഞ കുറച്ചുനാളായി പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ തോട്ടം തൊഴിലാളികളായ നാട്ടുകാര്‍ അതീവ ജാഗ്രതയിലാണ്. ഇതിനിടയിലാണ് തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കളെ കടുവ കടിച്ച് കൊന്നത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. വന്യമൃഗ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്നലെ ഇരവികുളം ദേശീയ പാര്‍ക്കിന്റെ മുന്നിലെ റോഡ് തോട്ടം തൊഴിലാളികള്‍ ഉപരോധിച്ചിരുന്നു. കടുവയെ ഉടന്‍ പിടികൂടണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപെട്ടായിരുന്നു ഉപരോധം. പ്രദേശത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ തടഞ്ഞ് വെച്ചു. ഉപരോധത്തിന് പിന്നാലെ ഇന്നലെ ചത്ത അഞ്ച് പശുക്കളുടെയും ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിരുന്നു.

നാട്ടുകാര്‍ നടത്തിയ അപ്രതീക്ഷിത ഉപരോധത്തില്‍ മൂന്നാറിലെത്തിയ സന്ദര്‍ശകര്‍ വലഞ്ഞു. പാര്‍ക്കില്‍ എത്താന്‍ വന്നവര്‍ പലരും സമരക്കാരുടെ റോഡ് ഉപരോധത്തില്‍ കുടുങ്ങി. ഇതോടെ വനപാലകര്‍ പാര്‍ക്ക് താല്‍കാലികമായി പൂട്ടി. വാഹനങ്ങളുടെ നീണ്ടനിര മൂന്നാര്‍വരെ നീണ്ടതോടെ മേഖലയില്‍ ട്രാഫിക്ക് കുരുക്കും ആരംഭിച്ചു. രണ്ട് മണിക്കൂറോളം സമരം നടത്തിയവരെ ദേവികുളം സബ് കളക്ടറെത്തി അനുരജ്ഞന ചര്‍ച്ചകള്‍ നടത്തി പിരിച്ച് വിട്ടശേഷം പാര്‍ക്ക് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.

 

Share news
error: Content is protected !!
Scroll to Top