മലപ്പുറം ജില്ലയില്‍ സമ്പൂര്‍ണ സ്പെഷ്യലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തുന്നത് മൂന്ന് താലൂക്ക് ആശുപത്രികള്‍

മലപ്പുറം: ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ സമ്പൂര്‍ണ സ്പെഷ്യലിറ്റി ആശുപത്രികളാക്കി ഉയര്‍ത്തുന്നത് മൂന്ന് താലൂക്ക് ആശുപത്രികള്‍. തിരൂരങ്ങാടി, വണ്ടൂര്‍, അരീക്കോട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രികളാണ് ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി സമ്പൂര്‍ണ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി മാറ്റുന്നത്. ഓരോ സ്ഥാപനത്തിനും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി 15 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്രവികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് 2.10 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തിയാണ് ആശുപത്രികളുടെ സമഗ്ര വികസനം സാക്ഷാത്ക്കരിക്കുന്നത്. ആധുനിക രീതിയില്‍ ആശുപത്രി നിര്‍മിച്ച് രോഗീസൗഹൃദമാക്കുന്ന തരത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. എല്ലാ സ്‌പെഷ്യാലിറ്റികളും ഒരുക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. താലൂക്ക്, ജില്ലാ ആശുപത്രികളെ സമ്പൂര്‍ണ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി കിഫ്ബിയിലൂടെയാണ് പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്

ആധുനിക ലേബര്‍ റൂം, കുട്ടികളുടെ വാര്‍ഡ്, ജനറല്‍ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ്, സൗകര്യപ്രദമായ രോഗീസൗഹൃദ ഒ.പി, കാത്തിരിപ്പ് കേന്ദ്രം, മോഡേണ്‍ ഡ്രഗ് സ്റ്റോര്‍, ഫാര്‍മസി, ലബോറട്ടറി, എക്‌സ്‌റേ, സി.ടി തുടങ്ങിയ സൗകര്യങ്ങളാണ് സമ്പൂര്‍ണ സ്പെഷ്യാലിറ്റി ആശുപത്രികളിലുണ്ടാവുക. കെട്ടിടം, ഫര്‍ണിച്ചര്‍, ഉപകരണങ്ങള്‍ തുടങ്ങിയവയുള്‍പ്പെടെയാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top