‘എന്നും പലസ്ഥീനോടൊപ്പം, സാമ്രാജ്യത്വ ശക്തികളാണ് ഫലസ്തീനെ രാഷ്ട്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്’: മുഖ്യമന്ത്രി

കോഴിക്കോട്: അമേരിക്കയോടുള്ള ചങ്ങാത്തം കാരണമാണ് ഫലസ്തീന്‍ അനുകൂല നിലപാടില്‍ നിന്ന് ഇന്ത്യ പിറകോട്ട് പോയത്. അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ശക്തികളാണ് ഫലസ്തീനെ രാഷ്ട്രമായ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്നും സി.പി.ഐ.എം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ‘അമേരിക്ക ഉള്‍പ്പെടെയുള്ള സാമ്രാജ്യത്വ ചേരിയാണ് ഫലസ്തീനെ ഒരു രാഷ്ട്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത നിലയുണ്ടാക്കുന്നത്. നമ്മള്‍ ശക്തമായ സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ചപ്പോള്‍ നമ്മുടെ നിലപാടില്‍ വ്യക്തതയുണ്ടായിരുന്നു.

എന്നാല്‍ മെല്ലെ മെല്ലെ നമ്മുടെ രാജ്യത്തിന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന അവസ്ഥയുണ്ടായി. ഇന്നത്തെ കാര്യമല്ല ഞാന്‍ പറയുന്നത് ദശാബ്ദങ്ങള്‍ക്കു മുന്‍പ് നമ്മുടെ രാജ്യത്തിന്റെ നയത്തില്‍ വെള്ളം ചേര്‍ക്കപ്പെട്ടു. അത് നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ പൂര്‍ണതയിലേക്ക് എത്തിച്ചു. ആ കാലത്താണ് ഇസ്രഈലിനെ രാജ്യം അംഗീകരിക്കുന്നത്. ഇസ്രഈല്‍ ഫലസ്തീന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നു യു.എന്‍ അമേരിക്കയോടുള്ള ചങ്ങാത്തമാണ് അതിന് കാരണം. അമേരിക്കയുടെ സമ്മര്‍ദത്തിന് നമ്മള്‍ കീഴ്‌പ്പെടുകയായിരുന്നു. ആ സമ്മര്‍ദം പിന്നീട് എങ്ങനെ വളര്‍ന്നു എന്ന് നമ്മള്‍ കണ്ടതാണ്,’ മുഖ്യമന്ത്രി പറഞ്ഞു.

ബഹുജന സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന പല പാര്‍ട്ടികളും എന്തുകൊണ്ടാണ് ഫലസ്തീന് പിന്തുണ അറിയിച്ച് രംഗത്ത് വരാത്തത് എന്നും അദ്ദേഹം ചോദിച്ചു. ‘രാജ്യത്ത് പല ഇടങ്ങളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളില്‍ ഭൂരിപക്ഷവും ഇടത് പക്ഷം സംഘടിപ്പിക്കുന്നതാണ്. ഈ രാജ്യത്തെ വലിയ സ്വാധീനമുണ്ടെന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളെ കാണാന്‍ ആകുന്നില്ല.

ഫലസ്തീന് നല്‍കിയിരുന്ന പിന്തുണയില്‍ വന്ന വ്യതിയാനത്തിന്റെ ഭാഗമായി ഇസ്രഈലിനോടുള്ള ആഭിമുഖ്യം വര്‍ധിച്ചു. രംഗത്ത് വരാന്‍ മാത്രം ബഹുജന സ്വാധീനമുള്ളവര്‍ എന്തേ രംഗത്ത് വരാതിരിക്കുന്നു? ഒരു തെറ്റായ രീതി നമ്മുടെ രാജ്യത്ത് ചിലര്‍ സ്വീകരിച്ചു പോരുന്നു. അത് അംഗീകരിക്കാവുന്നതല്ല. രാജ്യത്തെ ജനങ്ങള്‍ വലിയ തോതില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മനോഭാവത്തില്‍ ഉള്ളവരാണ്. പക്ഷേ ചില നിക്ഷിപ്ത താത്പര്യക്കാര്‍ ആ നിലപാട് അല്ല സ്വീകരിച്ചു പോരുന്നത്. അവരെ അടക്കം തിരുത്തുന്നതിന് ഇതുപോലുള്ള ഐക്യദാര്‍ഢ്യ പ്രകടനങ്ങളും ശക്തിപ്രകടനങ്ങളും ഉപകരിക്കണം,’ മുഖ്യമന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top