കഥകളുടെ സുല്‍ത്താന്റെ ഓര്‍മകള്‍ പങ്കുവെച്ച് അവര്‍ ഒത്തൊരുമിച്ചു

കഥകളുടെ സുല്‍ത്താന്റെ ഓര്‍മ്മയില്‍ ജില്ലയിലെ സാഹിത്യപ്രേമികള്‍ വീണ്ടും ഒത്തുകൂടി. വിശ്വവിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ ”നമ്മള്‍ ബേപ്പൂര്‍ ‘ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. ബഷീറിന്റെ ജന്മദിനത്തില്‍ ഫറോക്ക് ദീപാലംകൃത പാലത്തിന് സമീപത്തെ ‘നമ്മള്‍ പാര്‍ക്കി’ലായിരുന്നു ഒത്തുച്ചേരല്‍.

ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, നമ്മള്‍ ബേപ്പൂര്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ബഷീറിന്റെ സാഹിത്യകൃതികളിലെ വിഖ്യാത കഥാപാത്രങ്ങളെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചത് എല്ലാവര്‍ക്കും നവ്യാനുഭവമായി. ബഷീറിന്റെ ആദ്യ നോവലായ പ്രേമലേഖനത്തിലെ സാറാമ്മ, പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മയും ഹനീഫയും ബാല്യകാലസഖിയിലെ സുഹറയും മജീദും തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങള്‍ അരങ്ങിലെത്തി. ഇവര്‍ക്കൊപ്പം ചാരുകസേരയിലെ ബഷീറിന്റെ സാന്നിധ്യവും ശ്രദ്ധ നേടി. കുട്ടികള്‍ക്ക് മന്ത്രി പി എ മുഹമ്മദ് റിയാസും വൈക്കം മുഹമ്മദ് ബഷീറിന്റെ മകന്‍ അനീസ് ബഷീറും ചേര്‍ന്ന് പുസ്തകങ്ങള്‍ സമ്മാനിച്ചു. രാമനാട്ടുകര ഗവ.യു പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് വിശ്വവിഖ്യാതനായ സാഹിത്യകാരനായ ബഷീറിന്റെ വിവിധ നോവലുകളിലേയും കഥകളിലേയും കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്.

മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം പി അഹമ്മദ്, നമ്മള്‍ ബേപ്പൂര്‍ പ്രതിനിധികളായ ടി രാധാഗോപി, കെ ആര്‍ പ്രമോദ്, വാരിസ് കളത്തിങ്ങല്‍, ഡോ. അനീസ് അറക്കല്‍ എന്നിവരും പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top