മാസപ്പടി കേസില്‍ അന്വേഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി തളളി .മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട് സഹായങ്ങള്‍ നല്‍കിയെന്നായിരുന്നു ആരോപണം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവും തള്ളി.

സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് വഴിവിട്ട സഹായം നല്‍കിയെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ കോടതി മാത്യു കുഴല്‍നാടനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ അഞ്ച് രേഖകള്‍ മാത്യു കുഴല്‍നാടന്‍ കോടതിയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ രേഖകളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സും കോടതിയില്‍ വാദിച്ചു.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖ എന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ വിവരങ്ങള്‍ മാത്യു കുഴല്‍നാടന്‍ കഴിഞ്ഞ തവണ കോടതിയില്‍ ഹര്‍ജി പരിഗണിക്കണവേ ഹാജരാക്കിയിരുന്നു. കെആര്‍ഇഎംഎല്‍ന് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞുവെന്നതടക്കം അഞ്ചു രേഖകള്‍ ഹാജരാക്കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. പുതിയ രേഖകള്‍ കോടതി സ്വീകരിച്ചിരുന്നു.

കൂടാതെ കരിമണല്‍ കമ്പനിക്ക് എന്ത് ആനുകൂല്യം നല്‍കിയെന്നും കോടതി കഴിഞ്ഞ തവണ ചോദ്യം ഉന്നയിച്ചിരുന്നു. ഇതടക്കമുളള കാര്യങ്ങളിലാണ് ഇന്ന് വാദം നടന്നത്.

 

 

 

Share news
error: Content is protected !!
Scroll to Top