വാടക വീട്ടില്‍ ലഹരികച്ചവടം:; ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേസെടുത്തു; യുവജന കമ്മീഷന്‍ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി

വാടക വീട്ടില്‍ ലഹരികച്ചവടം നടത്തിയയാളെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കേസെടുത്തു. യുവജന കമ്മീഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. പൊന്നാനി സ്വദേശിയായ യുവതിയുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ 13 വര്‍ഷമായി താമസിക്കുന്നയാള്‍ക്കെതിരെയായിരുന്നു പരാതി്. ഒഴിഞ്ഞ് നല്‍കാന്‍ തയ്യാറാവാതെ വീട്ടില്‍ നിരോധിത ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നുണ്ടെന്ന് കാണിച്ച് കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പരാതി പൊലീസിന് കൈമാറി. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ എക്‌സൈസ് വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ചിന്ത ജെറോം പറഞ്ഞു.

ജോലിയില്‍ നിന്നും പിരിച്ച് വിട്ട അരീക്കോട് സ്വദേശിക്ക് ശമ്പള കുടിശ്ശികയും മുഴുവന്‍ ആനുകൂല്യവും നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. കോവിഡ് സമയത്താണ് താന്‍ ജനറല്‍ മാനേജറായ കമ്പനിയില്‍ നിന്നുമാണ് യുവാവിനെ പിരിച്ച് വിട്ടത്. കീഴ് ജീവനക്കാരായ രണ്ട് പേരെ പിരിച്ച് വിടാന്‍ നിര്‍ദേശിച്ചത് അവഗണിച്ചതിനെ തുടര്‍ന്നാണ് യുവാവിനെ ജോലിയില്‍ നിന്നും ഒഴിവാക്കിയത്. തുടര്‍ന്ന് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഏഴ് മാസത്തെ ശമ്പളം, മറ്റു ആനുകൂല്യം എന്നിവ നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി. ഇവ ഒരു മാസത്തിനകം നല്‍കാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി ബീച്ച് ഫുട്‌ബോളും ഗോത്ര വിഭാഗത്തില്‍ പെട്ടവര്‍ക്കായി ട്രൈബല്‍ ഫുട്‌ബോള്‍ മത്സരവും നടത്തുമെന്ന് ചിന്ത ജെറോം പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശം പകരുന്ന വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തും. ജനകീയ കൂട്ടായ്മയിലൂടെ ബോധവത്കരണ പ്രവര്‍ത്തനത്തിന് മലപ്പുറത്ത് തുടക്കം കുറിക്കുമെന്നും അവര്‍ പറഞ്ഞു. 22 പരാതികളാണ് മലപ്പുറത്ത് നടന്ന സിറ്റിങില്‍ പരിഗണിച്ചത്. 16 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടുത്ത അദാലത്തിലേക്ക് മാറ്റി വെച്ചു. ഗവ. അതിഥി മന്ദിരത്തില്‍ നടന്ന സിറ്റിങില്‍ കമ്മീഷന്‍ അംഗം പി മുബഷിര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പ്രകാശ് പി ജോസഫ് എന്നിവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top