പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്യുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. തമിഴ്നാട്ടില്‍ നിന്നുള്ള സന്യാസിമാരുടെ സംഘം ശനിയാഴ്ച രാത്രി പ്രധാനമന്ത്രിയ്ക്ക് ചെങ്കോല്‍ കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. കോവിഡ് മഹാമാരിക്കിടെ, 2020 ഡിസംബറിലാണ് മോദി സര്‍ക്കാര്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയാന്‍ തീരുമാനിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മരാമത്ത് പണികള്‍ പൂര്‍ണമായും നിര്‍ത്തിവച്ചപ്പോഴും സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പുതിയ പാര്‍ലമെന്റ് മന്ദിരം പണി തുടങ്ങി.

പഴയ പാര്‍ലമെന്റ് മന്ദിരത്തിനും രാഷ്ട്രപതി ഭവനും മധ്യേ 13 ഏക്കറില്‍ 65,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മന്ദിരം പണിയാനുള്ള ചുമതല ടാറ്റാ പ്രോജക്ട്സിനാണ് നല്‍കിയത്. 977 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയതെങ്കിലും പിന്നീട് 30 ശതമാനത്തോളം അടങ്കല്‍ വര്‍ധിപ്പിച്ച് 1,250 കോടി രൂപയാക്കി. ലോക്സഭയില്‍ 888 പേര്‍ക്കും രാജ്യസഭയില്‍ 384 പേര്‍ക്കും ഇരിക്കാന്‍ കഴിയുന്ന വിധത്തിലാണ് മന്ദിരത്തിലെ സംവിധാനം. ലോക്സഭയില്‍ 1,224 പേര്‍ക്ക് ഇരിപ്പിടം നല്‍കാന്‍ സൗകര്യം ഏര്‍പ്പെടുത്താനാകും. അതേസമയം നിലവിലെ മന്ദിരത്തില്‍ ഉള്ളതുപോലെ ഇവിടെ സെന്‍ട്രല്‍ ഹാള്‍ ഇല്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പ് സെന്‍ട്രല്‍ ഹാളില്‍ പ്രവേശനം അനുവദിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് ഇതു നിര്‍ത്തലാക്കി. ഇപ്പോഴും പുനരാരംഭിച്ചിട്ടില്ല.

നിലവിലെ പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത് ബ്രിട്ടീഷ് ഭരണകാലത്ത് 1921–1927ല്‍ ആണ്. ഇംപീരിയല്‍ നിയമനിര്‍മാണ കൗണ്‍സില്‍ സമ്മേളിക്കാന്‍ നിര്‍മിച്ച മന്ദിരം രൂപകല്‍പ്പന ചെയ്തത് എഡ്വിന്‍ ല്യൂട്ടണ്‍, ഹ്യൂബര്‍ട്ട് ബേക്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. 1956ല്‍ രണ്ട് നിലകൂടി ചേര്‍ത്തു. പലതവണ നവീകരണം നടത്തി. 2006ല്‍ പാര്‍ലമെന്റ് മ്യൂസിയവും നിര്‍മിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top