സൗദിയില്‍ വിദേശികളായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 9600 റിയാല്‍ ലെവി

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ബാധകമാക്കിയതായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഹൗസ് ഡ്രൈവര്‍ വിസയിലുള്‍പ്പെടെയുള്ള മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ബാധകമാണ്. നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടില്‍ കൂടുതല്‍ തൊഴിലാളികളുള്ള വിദേശികളും ലെവിയടക്കണം. ഓരോ തൊഴിലാളിക്കും വര്‍ഷത്തില്‍ 9,600 റിയാല്‍, അഥവാ പ്രതിമാസം 800 റിയാല്‍ തോതിലാണ് ലെവി. രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വര്‍ഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തില്‍ പുതിയ ഗാര്‍ഹിക വിസയില്‍ വരുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ. നിലവില്‍ രാജ്യത്തുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ.

2023 മെയ് 13 മുതലാണ് ഇവര്‍ക്ക് ലെവി അടക്കേണ്ടിവരിക. ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ നിയമങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതായി കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. അതിന് പിറകെയാണ് ലെവിയും ഏര്‍പ്പെടുത്തിയത്.

2018 ജനുവരി മുതല്‍ സൗദിയിലെ വിദേശികള്‍ക്കും പിന്നീട് ആശ്രിതര്‍ക്കും ലെവി നിര്‍ന്ധമാക്കിയിരുന്നുവെങ്കിലും, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ബാധകമായിരുന്നില്ല. അതിനാല്‍ തന്നെ നിരവധി വിദേശികള്‍ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക വിസകളിലെത്തി സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്. സ്പോണ്‍സര്‍ക്ക് കീഴില്‍ നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുണ്ടെങ്കില്‍ ഇവര്‍ക്കെല്ലാം ഒരു വര്‍ഷത്തിന് ശേഷം ലെവി അടക്കേണ്ടതായി വരും. എന്നാല്‍ ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ തസ്തികയിലുള്ളവര്‍ക്ക് പ്രൊഫഷന്‍ മാറ്റം അനുവദിക്കുന്നതിനാല്‍ കൂടുതല്‍ സുരക്ഷിതമായ തൊഴിലുകള്‍ കണ്ടെത്തി മാറാവുന്നതാണ്.

Share news
error: Content is protected !!
Scroll to Top