വ്യവസായ സംരക്ഷണത്തിനായി സര്‍ക്കാര്‍ ബില്‍ കൊണ്ടുവരും; മന്ത്രി പി രാജീവ്

തിരുവനന്തപുരം: വ്യവസായ സംരക്ഷണത്തിനായി സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവ്. വ്യവസായങ്ങള്‍ക്ക് അനാവശ്യമായി തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതാണ് ബില്‍. വരുന്ന നിയമസഭാസമ്മേളനത്തില്‍ ബില്‍ പാസ്സാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പി രാജീവ് പറഞ്ഞു.

കേരളം വ്യവസായ സൗഹൃദമാണെന്നും തെലങ്കാനയില്‍ നിക്ഷേപം നടത്താനുള്ള കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ തീരുമാനത്തിനു പിന്നില്‍ മറ്റ് ചില താല്‍പ്പര്യങ്ങളാകാമെന്നും മന്ത്രി രാജീവ് കൊച്ചിയില്‍ പറഞ്ഞു.
വ്യവസായികളുടെ പരാതികള്‍ പരിഹരിക്കാന്‍ സംസ്ഥാന,ജില്ലാതല സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി രാജീവ് അറിയിച്ചു.വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഈ സമിതി പരിശോധിക്കും. തുടര്‍ന്ന് സമിതിയെടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

ഇതിനു വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന ഒരു ബില്‍, വരുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ ബില്‍ പ്രാബല്യത്തിലാവുന്നതോടെ വ്യവസായ രംഗത്തുള്‍പ്പടെ എല്ലാ പരാതികള്‍ക്കും പരിഹാരമാവുമെന്ന് മന്ത്രി രാജീവ് അറിയിച്ചു.

വ്യവസായികളുമായി നിരന്തരം ചര്‍ച്ചനടത്തിവരുന്നുണ്ട്. അത് ഇനിയും തുടരും. വ്യവസായികള്‍ക്കെല്ലാം സര്‍ക്കാരിനെക്കുറിച്ച് നല്ല അഭിപ്രായമാണെന്നിരിക്കെ തെലങ്കാനയില്‍ നിക്ഷേപം നടത്താനുള്ള കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ തീരുമാനത്തിനു പിന്നില്‍ മറ്റ് ചില താല്‍പ്പര്യങ്ങളാകാമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, കിറ്റക്‌സിനെ കര്‍ണ്ണാടകയിലേക്ക് ക്ഷണിച്ചത് എത് സാഹചര്യത്തിലാണെന്നറിയില്ല.കേന്ദ്രമന്ത്രിയെന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളോടും തുല്യപരിഗണനയാണ് വേണ്ടതെന്നും മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.

 

Share news
error: Content is protected !!
Scroll to Top