മുഴുവന്‍ ഒഴിവും റിപ്പോര്‍ട്ട് ചെയ്യിക്കും; വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി: പിണറായി വിജയന്‍

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്ത് നാലിന് അവസാനിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ ഒഴിവും റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ലിസ്റ്റിന്റെ കാലാവധി നീട്ടേണ്ട സാഹചര്യമില്ല. മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയാണ് സര്‍ക്കാര്‍ നയമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഉപക്ഷേപത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മുഴുവന്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

പരീക്ഷകള്‍ക്ക് തടസ്സമുണ്ടെങ്കിലും ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാനും നിയമന ശിപാര്‍ശ അയക്കുന്നതിനും പ്രശ്നമില്ല. സീനിയോറിറ്റി തര്‍ക്കം നിലനില്‍ക്കുന്ന കേസുകളില്‍ താല്‍ക്കാലിക പ്രൊമോഷന്‍ നടത്തി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യണം.

ഉദ്യോഗക്കയറ്റത്തിന് അര്‍ഹരായവരുടെ അഭാവം ഉണ്ടായാല്‍ റാങ്ക് ലിസ്റ്റ് നിലവിലുള്ള കേഡറിലേക്ക് താല്‍ക്കാലികമായി തരംതാഴ്ത്തി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യണം. എല്ലാ ഒഴിവും കൃത്യതയോടെ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top