കോഴിക്കോട് നഗരത്തിലെ സി എച്ച് മേല്‍പ്പാലം ജൂണില്‍ അടയ്ക്കും

കോഴിക്കോട്: സി എച്ച് മേല്‍പ്പാലം നവീകരണം വേഗത്തിലാക്കാന്‍ ജൂണ്‍ ആദ്യവാരം അടച്ചിടും. മൈക്രോ കോണ്‍ക്രീറ്റിങ് ഉള്‍പ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കും. ജൂണ്‍ അഞ്ചുമുതല്‍ 20 വരെ പാലം പൂര്‍ണമായി അടച്ചിടാനും ഗതാഗതം വഴിതിരിച്ചുവിടാനുമാണ് ആലോചന. കൂടിയാലോചനകള്‍ക്കുശേഷമാവും അടച്ചിടല്‍ തീയതി അന്തിമമായി തീരുമാനിക്കുക. 20 ദിവസത്തെ ഇടവേളയ്ക്കുശേഷം ഒരുമാസം വീണ്ടും അടച്ചിടും.

പാലം നവീകരണം വേഗത്തിലാക്കാന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം കലക്ടര്‍ എ ഗീതയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വെള്ളയില്‍ പാലത്തിലൂടെ ഗതാഗതം തിരിച്ചുവിടുന്നതാണ് പ്രായോഗികമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യവും കൂടിയാലോചനകളിലൂടെ തീരുമാനിക്കും. മറ്റ് റോഡുകളും പരിഗണനയിലുണ്ട്.

പാലത്തിനടിയിലെ കടമുറികള്‍ പൊളിച്ച് രണ്ടുദിവസത്തിനകം അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കാന്‍ യോഗം കരാറുകാരനോട് നിര്‍ദേശിച്ചു. കടമുറി പൊളിച്ചുനീക്കുന്നത് വൈകുന്നതിനാല്‍ പാലംപണി ഇഴയുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രി ഇടപെട്ടത്. യോഗത്തില്‍ പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഇ കെ മിനി, എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി അജിത് കുമാര്‍, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍ വി സിനി, അസിസ്റ്റന്റ് എന്‍ജിനിയര്‍ അമല്‍ജിത്ത്, കോര്‍പറേഷന്‍ സെക്രട്ടറി കെ യു ബിനി, ട്രാഫിക് ഉദ്യോഗസ്ഥര്‍, കരാറുകാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top