ചെന്നൈയിലെ ആദ്യ ദളിത് വനിത മേയറാകാനൊരുങ്ങി 28 കാരി ആര്‍. പ്രിയ; ചുമതലയേല്‍പിച്ച് ഡിഎംകെ

ചെന്നൈയുടെ ആദ്യ ദളിത് വനിതാ മേയറാകാനൊരുങ്ങി ഡി എം കെയുടെ ആര്‍ പ്രിയ. തമിഴ്‌നാട്ടില്‍ അടുത്തിടെ നടന്ന നഗര തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വര്‍ഷം ജനുവരിയില്‍ മേയര്‍ സ്ഥാനം പട്ടികജാതി സ്ത്രീക്ക് സ്ഥാനം സംവരണം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറാകും പ്രിയ.

സംസ്ഥാനത്തെ നഗര പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിരവധി യുവ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിരുന്നു. മംഗലാപുരത്തെ 74-ാം വാര്‍ഡില്‍ നിന്നാണ് പ്രിയ ജയിച്ചത്. പ്രിയ പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരിക്കുമെന്നും ചെന്നൈ കോര്‍പ്പറേഷനില്‍ ഡി എം കെയ്ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ ജയം ഉറപ്പാണെന്നും ഡി എം കെ അറിയിച്ചു.

18 വയസ്സ് മുതല്‍ പാര്‍ട്ടി കേഡറാണെങ്കിലും കൗണ്‍സിലര്‍ എന്ന നിലയില്‍ പ്രിയയുടെ ആദ്യ ഔദ്യോഗിക പദവിയാണിത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ വീണ്ടും അധികാരത്തിലെത്തിയതാണ് രാഷ്ട്രീയത്തോടുള്ള തന്റെ താല്‍പ്പര്യവും നാട്ടുകാരെ സഹായിക്കാനുള്ള അഭിനിവേശവും വര്‍ധിപ്പിച്ചതെന്ന് പ്രിയ പറയുന്നു. ”മുഖ്യമന്ത്രി ഒരു മാറ്റം വരുത്താന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു, അതിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിച്ചു. ഈ പരിസരം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് വെള്ളം കൂടുതലും വരുന്നത്, റോഡുകള്‍ നന്നാക്കേണ്ടതുണ്ട്. വൈദ്യുതി പ്രശ്‌നങ്ങളുണ്ട്, ”അവര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top