താനൂരില്‍ മോഷണം പോയ പണം അടുത്ത ദിവസം അടുക്കളയില്‍ 

താനൂര്‍: വീട്ടില്‍ നിന്നും കാണാതായ പണം തിച്ചുകിട്ടി. നന്നമ്പ്ര ചെറുമുക്ക് ജിലാനി നഗറിലെ മഠത്തില്‍ മികച്ചാല്‍ മുഹമ്മദലിയുടെ വീട്ടില്‍ നിന്നാണ് മൂന്ന് ലക്ഷം രൂപയും
ഒന്നരപ്പവന്റെ വളയും അരപ്പവന്റെ മോതിരവും നഷ്ടമായത്. എന്നാല്‍ നഷ്ടമായ പണം പിറ്റേദിവസം വീടിന്റെ അടുക്കളയില്‍ നിന്ന് കണ്ടെത്തി.

മുഹമ്മദലിക്ക് ഭൂമി വിറ്റ ഇനത്തില്‍ ലഭിച്ച പണമാണ് മോഷണം പോയത്. 13 ലക്ഷം രൂപയ്ക്ക് ഇദേഹം സ്ഥലം വില്‍പ്പന നടത്തുകയും പത്ത് ലക്ഷം രൂപ മകളുടെ വീട് നര്‍മ്മാണത്തിന് നല്‍കുകയുമായിരുന്നു. ഇതില്‍ സ്ഥലം വാങ്ങിയ ആള്‍ ബാക്കി വന്ന മൂന്ന് ലക്ഷം രൂപ മുഹമ്മദലിയുടെ ഭാര്യ റംലത്തിന്റെയും സഹോദരന്‍ ഹംസയുടെയും കൈവശം ഏല്‍പ്പിക്കുകയായിരുന്നു. ഇവര്‍ പോയ ശേഷം റംലത്തും മരുമകളും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. രാത്രി പത്തുമണിയോടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് എത്തിനോക്കിയപ്പോള്‍ അലമാര തുറന്ന് കിടക്കുന്നതാണ് കണ്ടത്. തുറന്ന് നോക്കിയപ്പോഴാണ് പണവും സ്വര്‍ണവും നഷ്ടമായത് അറിയുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ പണം വീടിന്റ അടുക്കളയില്‍ നിന്ന് ലഭിച്ചത്. പണം അടുക്കളയിലേക്ക് എറിഞ്ഞതാവാനാണ് സാധ്യത.

സംഭവമറിഞ്ഞ് താനൂര്‍ സിഐ എ എം സിദ്ധീഖും സംഘവും സംഭവസ്ഥലത്തെത്തി. പരിശോധന നടത്തി പണം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എന്നാല്‍ നഷ്ടപ്പെട്ട വളയും, മോതിരവും ലഭിച്ചിട്ടില്ല.

Share news
error: Content is protected !!
Scroll to Top