കെടിയു വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി; സംസ്ഥാനം പുനഃപരിശോധന ഹര്‍ജി നല്‍കും

ദില്ലി: സാങ്കേതിക സര്‍വകലാശാല (കെ ടി യു) വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം പുനഃപരിശോധന ഹര്‍ജി നല്‍കും. നിയമോപദേശത്തിന് മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് പതിനഞ്ച് ലക്ഷം രൂപ നല്‍കാന്‍ നിയമവകുപ്പ് ഉത്തരവിറക്കി. വിധിക്കെതിരെ മുന്‍ വിസി ഡോ രാജശ്രീ എംഎസും പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. സെലക്ഷന്‍ കമ്മറ്റിയുടെ പിഴവിന് താന്‍ ഇരയായെന്ന് രാജശ്രീ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് രാജശ്രീയുടെ നിയമനം എന്ന് ചൂണ്ടിക്കാട്ടിയാണ് കെടിയു വിസി നിയമനം കോടതി റദ്ദാക്കിയത്. വിസി നിയമനങ്ങളില്‍ അടക്കം യുജിസി ചട്ടങ്ങള്‍ പാലിച്ചെ മതിയാകൂവെന്നായിരുന്നു ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. എന്നാല്‍ പുനഃപരിശോധന ഹര്‍ജിയില്‍ രാജശ്രീ ചൂണ്ടിക്കാട്ടുന്നത് സാങ്കേതിക വിഷയങ്ങളാണ്. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ഒരാളുടെ പേര് മാത്രം ശുപാര്‍ശ ചെയ്തത് സെലക്ഷന്‍ കമ്മിറ്റിയാണ്. ആ നടപടിയിലെ പിഴവിന് താന്‍ ഇരയായി എന്നാണ് രാജശ്രീ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

അതേസമയം, സാങ്കേതിക സര്‍വകലാശാലയിലെ താല്‍ക്കാലിക വി സി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജിക്കെതിരെ ഡോ. സിസ തോമസ് രംഗത്തെത്തി. ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല. സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും സിസ തോമസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാരിന് വേണ്ടി കോടതിയെ സമീപിക്കാന്‍ അഡീഷണല്‍ സെക്രട്ടറിക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കണമെന്നും സത്യവാങ്മൂലത്തില്‍ സിസ തോമസ് പറയുന്നു.

Share news
error: Content is protected !!
Scroll to Top