വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ദില്ലി പോലീസ്: ജാമിയാ വിദ്യാര്‍തഥികളെ വിട്ടയച്ചു

ദില്ലി ജാമിയ മില്ലയ സര്‍വ്വകലാശാലയില്‍ ദില്ലി പോലീസ് നടത്തിയ അക്രമങ്ങള്‍ക്കെതിരെ ദില്ലിയിലെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥി സമൂഹം രാത്രി മുഴവന്‍ നടത്തിയ ഐതിഹാസിക സമരത്തിന് വിജയം. ജാമിയയില്‍ നിന്നും ഞായറാഴ്ച വൈകീട്ട് പോലീസ് അറസ്റ്റ് ചെയ്ത അമ്പതോളം വിദ്യാര്‍ത്ഥികളെ തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് വിട്ടയച്ചതോടെയാണ് ദില്ലി പോലീസ് ആസ്ഥാനത്ത് പ്രതിഷേധം തീര്‍ത്ത വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയത്.

ജെഎന്‍യു, ജാമിയ, ദില്ലി യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളാണ് ജാമിയാ യൂണിവേഴ്‌സിറ്റിയിലെ പോലീസ് നടപടയില്‍ പ്രതിഷേധിച്ച് ദില്ലി പോലീസ് ആസ്ഥാനത്ത് പ്രതിഷേധ സമരം തുടങ്ങിയത.് രാത്രിയോടെ വിദ്യാര്‍ത്ഥികള്‍ ദില്ലി പോലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധവുമായി കേന്ദ്രീകരിക്കാന്‍ തുടങ്ങിയതോടെ അധികൃതര്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. എന്നാല്‍ ഇതിനെ മറികടന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പോലീസ് ആസ്ഥാനത്തിന് മുന്നിലേക്ക് എത്തുകയായിരുന്നു. ജാമിയയില്‍ നിന്നും പിടികൂടിയ വിദ്യാര്‍ത്ഥികളെ വിട്ടയക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടുമായി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം കടുപ്പിച്ചു. തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലായ 50ഓളം വിദ്യാര്‍ത്ഥികളെ വിട്ടയച്ചത്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഎം നേതാവ് ബൃന്ദാകാരാട്ട്, സിപിഐ ദേശീയ സക്രട്ടറി ഡി. രാജ, ആനിരാജ, ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്, എഎപി എംഎല്‍എമാര്‍ തുടങ്ങിയവരും രംഗത്തെത്തി.

ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു സര്‍വകലാശാല, ബോംബെ സര്‍വ്വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും തെരുവിലറങ്ങി.
കേരളത്തില്‍ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, എംഎസ്ഫ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.
ജാമിയിയിലെ പോലീസ് നടപടിയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വൈകീട്ട് അഞ്ചോളം ബസ്സുകള്‍ കത്തിച്ചതിന്റെ പേരിലാണ് ക്യാമ്പസിനുള്ളില്‍ പോലീസ് കയറി ലാത്തിച്ചാര്‍ജ്ജും, കണ്ണീര്‍വാതകവുമടക്കം പ്രയോഗിച്ചത്. എന്നാല്‍ തങ്ങളല്ല ബസ് കത്തിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

Share news
error: Content is protected !!
Scroll to Top