ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ മുഖപ്രസംഗങ്ങളെഴുതിയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്; വിദ്യാര്‍ത്ഥിനി കുത്തേറ്റു മരിച്ച സംഭവത്തില്‍ സ്പീക്കര്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ കഴുത്തറത്തു കൊന്ന കേസില്‍ കോളേജിനെ വിമര്‍ശിച്ച് സ്പീക്കര്‍ എം.ബി. രാജേഷ്. രാഷ്ട്രീയത്തിനെതിരെ ഇന്ത്യയില്‍ ആദ്യമായി പരാതിപ്പെട്ട കോളേജാണ് നിതിന കൊല്ലപ്പെട്ട പാലാ സെന്റ് തോമസ് കോളേജെന്ന് അദ്ദേഹം പറഞ്ഞു. അന്ന് കോളേജ് മാഗസിന്‍ എഡിറ്ററായിരുന്ന സോജന്‍ ഫ്രാന്‍സീസിന് ഹാജര്‍ നല്‍കാതെയായിരുന്നു കേസിന്റെ തുടക്കം. കേസില്‍ കോളേജ് ജയിക്കുകയും ചെയ്തിരുന്നു. ഇന്ന് അതേ കോളേജിലാണ് ഒരു വിദ്യാര്‍ത്ഥിയെ സഹപാഠി കൊലപ്പെടുത്തിയിരിക്കുന്നതെന്നും സ്പീക്കര്‍ റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.

അന്ന് ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ മുഖപ്രസംഗങ്ങളെഴുതിയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്. തെറ്റുപറ്റിയെന്ന് അവര്‍ സമ്മതിക്കേണ്ടതുണ്ട്. താന്‍ അന്ന് എസ്എഫ്ഐ നേതാവായിരുന്നു. ക്യാമ്പസ് രാഷ്ട്രീയത്തിലെ അക്രമങ്ങളെ തിരുത്തേണ്ടതും നിരുത്സാഹപ്പെടുത്തേണ്ടതുമാണെന്ന് ഞങ്ങളുള്‍പ്പെടെയുള്ളവര്‍ അന്ന് പറഞ്ഞതാണ്. അതേസമയം അതിനെ നിരോധിക്കുക എന്നതല്ല പരിഹാരമെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

അവനവന് വേണ്ടത് ഏത് വിധേനയും നേടിയെടുക്കുക എന്ന മനോഭാവമാണ് വളര്‍ന്നുവന്നുകൊണ്ടിരിക്കുന്നതെന്ന്. അതിന് ആരേയും കത്തിമുനയ്ക്ക് മുമ്പില്‍ നിര്‍ത്താനും തോക്കിന്‍ മുനയില്‍ നിര്‍ത്താനും മടിക്കുന്നില്ലെന്നതാണ് കണ്ടുവരുന്നതെന്നും തികച്ചും അരാഷ്ട്രീയ മനോഭാവമാണിതെന്നും സ്പീക്കര്‍ പറഞ്ഞു. രോഗാതുരവും അരാഷ്ട്രീയവുമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയാണിത്.

സമൂഹത്തില്‍ ഹിംസയും അക്രമവും ഉണ്ടാകുമ്പോള്‍ അതിന്റെ പ്രതിഫലനമാവും ക്യാമ്പസുകളില്‍ കാണുന്നത്. ക്യാമ്പസുകളില്‍ രാഷ്ട്രീയം ഇല്ലാതാക്കിയതുകൊണ്ട് ഹിംസയും ആക്രമണവും ഇല്ലാതാവില്ലെന്നാണ് നമ്മല്‍ ഇപ്പോള്‍ കാണുന്നത്. സമൂഹത്തിലാകെ ഹിംസ വളര്‍ന്നുവരുന്നതാണ് കണ്ടുവരുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാലാ സെന്റ് തോമസ് കോളേജില്‍ നടന്നത്. ഇത് ഒടുവിലത്തെ സംഭവമായിരിക്കുമെന്ന് കരുതുന്നത് വിഢിത്തമായിപോകുമെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങളുടെ സാമൂഹിക പരിസരം മനസ്സിലാക്കിക്കൊണ്ടുള്ള ചികിത്സയാണ് ആവശ്യമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Share news
error: Content is protected !!
Scroll to Top