മയക്കുമരുന്ന് കടത്ത്;ഏഷ്യക്കാരിക്ക് 5 വര്‍ഷം തടവും 2 ലക്ഷം റിയാല്‍ പിഴയും

Untitled-1 copyദോഹ: മയക്കുമരുന്നു കടത്തിയ കേസില്‍ പിടികൂടിയ ഏഷ്യന്‍ രാജ്യക്കാരിയായ പ്രതിയെ ക്രിമിനല്‍ കോടതി ശിക്ഷിച്ചു. ജസ്റ്റിസ് യാസര്‍ അലി അല്‍സയാത്ത് അധ്യക്ഷനായ മൂന്നംഗ ബഞ്ച് പ്രതിയെ അഞ്ചുവര്‍ഷം തടവിനും രണ്ട് ലക്ഷം റിയാല്‍ പിഴയടയ്ക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷാ കാലാവധിക്കു ശേഷം പ്രതിയെ നാടുകടത്തും. അതേസമയം പ്രതി കസ്റ്റംസ് അധികൃതരെ വെട്ടിച്ചു എന്ന പ്രോസിക്യൂഷന്റെ ആരോപണം കോടതി തള്ളിക്കളഞ്ഞു.
ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തു നിന്ന് ദോഹ വഴി ഒരു അറബ് രാജ്യത്തേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലെ ട്രാന്‍സിറ്റ് യാത്രക്കാരിയായ ഇവര്‍ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് മയക്കുമരുന്നായ കൊക്കൈന്‍ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ് ബാഗിലെ രഹസ്യ അറയിലാണ് 1.306 കിലോഗ്രം തൂക്കം വരുന്ന കൊക്കൈന്‍ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്ന് കടത്തുന്ന വെറും കാരിയര്‍ മാത്രമായ ഇവര്‍ക്ക് ലാറ്റിനമേരിക്കന്‍ രാജ്യത്തു നിന്ന് അജ്ഞാതനായ ഒരാളാണ് മയക്കുമരുന്ന് ഒരു അറബ് രാജ്യത്തെത്തിക്കാന്‍ നല്‍കിയത്. ഇതിന് പ്രതിഫലമായി അയ്യായിരം ഡോളറാണ് പ്രതി കൈപ്പറ്റിയത്. കൊടുത്തയക്കുന്നത് നിരോധിത മയക്കുമരുന്നായ കൊക്കൈനാണെന്ന കാര്യം കാരിയറായ ഈ വനിതയ്ക്ക് അറിയാമായിരുന്നുവെങ്കിലും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്ന പ്രതി ഈ കുറ്റകൃത്യം ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
ദോഹയിലേക്കുള്ള വിമാനത്തിലെ ഒരു യാത്രക്കാരിയുടെ പക്കല്‍ മയക്കുമരുന്നുണ്ടെന്ന് കസ്റ്റംസ് വിഭാഗത്തിന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. ദോഹയില്‍ വിമാനമിറങ്ങിയ ഇവരുടെ പരിഭ്രാന്തമായ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇവരെ ചോദ്യം ചെയ്തതതോടെ ഇവര്‍ പേടിച്ച് കരയാന്‍ തുടങ്ങി. ഇതു കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇവരുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ് ബാഗ് പരിശോധിച്ചപ്പോഴാണ് കൊക്കൈന്‍ ഒളിപ്പിച്ചുവച്ചത് കണ്ടെത്തിയത്. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അത് കൊക്കൈനാണെന്ന് തെളിഞ്ഞു.

Share news
error: Content is protected !!
Scroll to Top