ഷാരോണ്‍ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന പ്രതി ഗ്രീഷ്മയുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പാറശാല ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന പ്രതി ഗ്രീഷ്മയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണ നെയ്യാറ്റിന്‍കരയില്‍ നിന്നും നാഗര്‍കോവിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഗ്രീഷ്മ, കേസിലെ മറ്റ് പ്രതികളായ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ നല്‍കിയ ട്രാന്‍സ്ഫര്‍ പെറ്റീഷനാണ് സുപ്രീംകോടതി തള്ളിയത്.

പാറശാല സ്വദേശി ഷാരോണ്‍രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ വിചാരണ അങ്ങോട്ടേക്ക് മാറ്റാന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ശ്രീറാം പറക്കാട്, സതീഷ്മോഹന്‍ തുടങ്ങിയവര്‍ വാദിച്ചു. എന്നാല്‍, കേരളത്തില്‍ വിചാരണ നടത്തുന്നതിനോടുള്ള എതിര്‍പ്പ് വിചാരണക്കോടതിയില്‍ ഉന്നയിക്കാന്‍ നിര്‍ദേശിച്ച് കേരളാഹൈക്കോടതി പ്രതികളുടെ ഹര്‍ജി തീര്‍പ്പാക്കിയ വസ്തുത സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.

ഹൈക്കോടതി തീര്‍പ്പാക്കിയ വിഷയത്തില്‍ അപ്പീലിന് സാധ്യത ഇല്ലാത്തത് കൊണ്ടാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി നിര്‍ദേശിച്ചത് പോലെ പ്രതികള്‍ക്ക് അവരുടെ എതിര്‍പ്പ് വിചാരണക്കോടതിയില്‍ ഉന്നയിക്കാമെന്നും ജസ്റ്റിസ് ദീപാങ്കര്‍ദത്ത അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top