ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ സംഭവം: ഓട്ടോ ഡ്രൈവര്‍ മാപ്പപേക്ഷ നല്‍കി

മലപ്പുറം: വനിതാകമ്മീഷന്‍ അംഗത്തോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവര്‍ വനിത കമ്മീഷന്‍ സിറ്റിങില്‍ ഹാജരായി മാപ്പപേക്ഷ നല്‍കി. ഇന്ന്(ജനുവരി 22) ജില്ലാ പഞ്ചായത്ത് ഹാളില്‍ ഷാഹിദ കമാല്‍ അടക്കമുള്ള കമ്മീഷന്‍ അംഗങ്ങള്‍ നടത്തിയ സിറ്റിങിലാണ് ഓട്ടോഡ്രൈവര്‍ മാപ്പപേക്ഷ നല്‍കിയത്. പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ വിഷയം വിശദമായി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ അംഗം ഇ.എം രാധ അറിയിച്ചു. ഇത് മറ്റുള്ളവര്‍ക്കുകൂടി ഒരു പാഠമാകണമെന്നും അവര്‍ പറഞ്ഞു.

വ്യക്തിപരമായ വിഷയമായല്ല, ഒരു സാമൂഹിക പ്രശ്‌നമായാണ് ഇതിനെ സമീപിച്ചതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. സാധാരണക്കാരുമായി നിരന്തരം ഇടപെടുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് മുമ്പ് ആവശ്യമായ ബോധവത്കരണം നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കത്ത് നല്‍കും. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്താന്‍ പെരിന്തല്‍മണ്ണ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും ഷാഹിദ കമാല്‍ പറഞ്ഞു.
അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രീപെയ്ഡ് ഓട്ടോ സംവിധാനം ഏര്‍പ്പെടുത്തുന്നത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം രാജ്യറാണി എക്‌സ്പ്രസില്‍ അങ്ങാടിപ്പുറത്തെത്തിയ ഷാഹിദ കമാല്‍ പെരിന്തല്‍മണ്ണ റസ്റ്റ് ഹൗസിലേക്ക് പോകാന്‍ ഓട്ടോയില്‍ കയറിയപ്പോഴാണ് സംഭവം. ഡ്രൈവര്‍ ഓട്ടോയില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുകയും മോശമായി സംസാരിക്കുകയുമായിരുന്നു. സംഭവത്തില്‍ അവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ ഓട്ടോ ഡ്രൈവര്‍ അപമാനിച്ചതായി പരാതി

Share news
error: Content is protected !!
Scroll to Top