വീട്ടമ്മയുടെ പേരില്‍ വായ്പയെടുത്ത് പണം തട്ടിയെടുത്തതായി പരാതി

മലപ്പുറം: അമരമ്പലം എ.ആര്‍ നഗര്‍ കോ-ഓപ്പറേറ്റിവ് ബാങ്കിലെ ജീവനക്കാരന്‍ വീട്ടമ്മയുടെ പേരിലുള്ള ആധാരം പണയപ്പെടുത്തി 45 ലക്ഷം രൂപ തട്ടിയെടുത്തതായി വനിത കമ്മീഷന് മുന്നില്‍ പരാതി ലഭിച്ചു. പല തവണകളായി രേഖകള്‍ ഒപ്പിട്ടുവാങ്ങി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് പരാതി. തുക തനിക്ക് കിട്ടിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. പരാതി സഹകരണ വകുപ്പിന് കൈമാറുമെന്നും സമഗ്രമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കുമെന്നും വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു.

ഭര്‍ത്താവ് മരിച്ച ശേഷം ഭര്‍ത്താവിന്റെ സ്വത്തുക്കളും പണവും ഭര്‍തൃവീട്ടുകാര്‍ തട്ടിയെടുത്തതായി കാണിച്ച് യുവതി വനിത കമ്മീഷനെ സമീപിച്ചു. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പോലും കൈമാറാത്തുകൊണ്ട് നോര്‍ക്കയില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ പോലും തനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യപ്പെടുമെന്ന് കമ്മീഷന്‍ അംഗങ്ങള്‍ അറിയിച്ചു.

ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിങില്‍ വനിത കമ്മീഷന്‍ അംഗങ്ങളായ ഷാഹിദ കമാലും ഇഎം രാധയും പങ്കെടുത്തു. അഭിഭാഷകരായ ഷാന്‍സി നന്ദകുമാര്‍, രാജേഷ് പുതുക്കോട്, ബീന എന്നിവരും സിറ്റിങില്‍ പങ്കെടുത്തു. 50 പരാതികള്‍ ലഭിച്ചതില്‍ ആറെണ്ണം തീര്‍പ്പാക്കി. രണ്ട് പരാതികള്‍ അന്വേഷണത്തിനായി മാറ്റിവെച്ചു. 42 പരാതികള്‍ ഫെബ്രുവരി 27 ന് നടക്കുന്ന അദാലത്തിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top