സാഹിത്യ അക്കാദമി പുരസ്‌കാരം പ്രൊഫ. പാലക്കീഴ് നാരായണന് സമ്മാനിച്ചു

മേലാറ്റൂര്‍: സമഗ്ര സംഭാവനക്കുള്ള 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രൊഫ. പാലക്കീഴ് നാരായണന് സമ്മാനിച്ചു. ശാരീരിക അവശതയാല്‍ വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ചടങ്ങ്. അക്കാദമി പ്രസിഡന്റ് വൈശാഖന്‍ 30,000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം കൈമാറി.

നൂറുശതമാനം അര്‍പ്പണബോധത്തോടെ ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനുംവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് പാലക്കീഴെന്ന് വൈശാഖന്‍ പറഞ്ഞു. കോവിഡ് കാരണമാണ് പുരസ്‌കാരദാനം വൈകിയത്.

സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. എം എം നാരായണന്‍, സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍, പുരോഗമന കലാസാഹിത്യസംഘം മലപ്പുറം ജില്ലാ സെക്രട്ടറി വേണു പാലൂര്‍, ചെറുകാട് ട്രസ്റ്റ് ചെയര്‍മാന്‍ വി ശശികുമാര്‍, പാലക്കീഴിന്റെ ഭാര്യ പി എം സാവിത്രി, പാലക്കീഴ് പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു. ഗ്രന്ഥാലോകം പത്രാധിപര്‍, പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് പാലക്കീഴ് നാരായണന്‍. മേലാറ്റൂര്‍ ചെമ്മാണിയോട് സ്വദേശി. വി ടി ഒരു ഇതിഹാസം, കാള്‍മാര്‍ക്‌സ്, മുത്തശ്ശിക്ക് അരനൂറ്റാണ്ട്, ചെറുകാട് ഓര്‍മയും കാഴ്ചയും, ആനന്ദമഠം, ചെറുകാട് പ്രതിഭയും സമൂഹവും, മഹാഭാരത കഥകള്‍ എന്നിവ പ്രധാനകൃതികള്‍.

Share news
error: Content is protected !!
Scroll to Top