റോഡ് സുരക്ഷാ മാസാചരണം: പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പും പോലീസും

ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പും പോലീസും. ഫെബ്രുവരി 1 മുതല്‍ 6 വരെ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് പരിശോധനകള്‍ക്കാണ് പ്രാധാന്യം നല്‍കുക. 10 മുതല്‍ 13 വരെ അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കെതിരെ പരിശോധന കര്‍ശനമാക്കും. വിദ്യാലയ പരിധിയില്‍ പ്രത്യേക ശ്രദ്ധ നല്‍കും.

9 മുതല്‍ 17 വരെ മദ്യപിച്ച് വാഹനമോടിക്കല്‍, ഡ്രൈവിംഗ് വേളയില്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃത പാര്‍ക്കിംഗ്, സീബ്രാ ലൈന്‍ ക്രോസിംഗില്‍ കാല്‍നടയാത്രക്കാര്‍ക്ക് പരിഗണന നല്‍കാതിരിക്കുക, സിഗ്നലുകള്‍ പാലിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കെതിരെ പരിശോധന വര്‍ദ്ധിപ്പിക്കും. അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും. ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറച്ചുള്ള ഒരു ദിവത്തെ മുഴുവന്‍ ക്ലാസ്സും നല്‍കും.

ജനുവരി 18 മുതലാണ് റോഡ് സുരക്ഷാ മാസാചരണം തുടങ്ങിയത്. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനാണ് മാസാചരണം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനതലത്തില്‍ ട്രാഫിക് ഐ.ജി നോഡല്‍ ഓഫീസര്‍ ആയ കമ്മിറ്റിയാണ് മേല്‍നോട്ടം വഹിക്കുന്നത്. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, പി.ഡബ്ലു.ഡി ചീഫ് എന്‍ജിനിയര്‍മാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങള്‍. ജില്ലാ തലത്തില്‍ കളക്ടര്‍ ചെയര്‍മാനും പോലീസ് സൂപ്രണ്ട് നോഡല്‍ ഓഫീസറുമായ കമ്മറ്റിയാണ് ഉള്ളത്. ഫെബ്രുവരി 17 ന് റോഡ് സുരക്ഷ മാസാചരണം സമാപിക്കും.

Share news
error: Content is protected !!
Scroll to Top