പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍ മണി അന്തരിച്ചു

പ്രശസ്തനായ മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍ മണി (77) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈ മൈലാപ്പൂരിലെ ജെത് നഗറിലെ വസതിയില്‍ ആയിരുന്നു അന്ത്യം. കര്‍ണാടക സംഗീത ലോകത്ത് തന്റേതായ സ്ഥാനം സൃഷ്ടിച്ച പ്രതിഭയായിരുന്നു ആര്‍ മണി. അരനൂറ്റാണ്ടിലേറെയായി കര്‍ണാടക സംഗീത ലോകത്ത് അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്.

അഞ്ച് പതിറ്റാണ്ടായി മൃദംഗ കലയ്ക്കായി മാത്രം ജീവിതം ഉഴിഞ്ഞു വച്ച അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. എം എസ് സുബ്ബുലക്ഷ്മി, മധുര സോമു, ഡി കെ പട്ടമ്മാള്‍, ലാല്‍ഗുഡി ജയരാമന്‍, എം എല്‍ വസന്തകുമാരി, ടി എം കൃഷ്ണ, ടി എം ത്യാഗരാജന്‍, ഡി കെ ജയരാമന്‍, സഞ്ജയ് സുബ്രഹ്‌മണ്യന്‍ തുടങ്ങിയ പ്രഗല്‍ഭരായ സംഗീതജ്ഞര്‍ക്ക് വേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. കാരൈക്കുടി രംഗ അയ്യനാഗറില്‍ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശര്‍മ്മയില്‍ നിന്നുമാണ് അദ്ദേഹം സംഗീതം പഠിച്ചത്. കുട്ടിക്കാലം മുതല്‍ മൃദംഗം അഭ്യസിച്ചിരുന്ന അദ്ദേഹത്തെ തേടി പതിനെട്ടാം വയസ്സില്‍ ആദ്യ ദേശീയ പുരസ്‌കാരമെത്തി.

പുതു തലമുറയിലേയ്ക്ക് സംഗീതം പകര്‍ന്നു നല്‍കുന്നതിനായി 1986ല്‍ ശ്രുതിലയ സേവാ സംഗീത സ്‌കൂള്‍ സ്ഥാപിച്ചു. നിരവധി വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തനിയാവര്‍ത്തനം എന്ന പേരില്‍ ലോകമെമ്പാടും അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്. നാളെ രാവിലെ 11 മണിക്ക് ബസന്ത് നഗര്‍ വൈദ്യുത ശ്മശാനത്തിലാണ് സംസ്‌കാരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top