അട്ടപ്പാടിയിലെ പട്ടികവർഗ്ഗ ജനവിഭാഗങ്ങളെ സംബന്ധിച്ച് സമഗ്രമായ ആരോഗ്യ -സാമൂഹിക സർവ്വെ നടത്താൻ സംസ്ഥാന സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. അട്ടപ്പാടിയിൽ പദ്ധതികളുടെ അപര്യാപ്തതയല്ലെന്നും പട്ടികവർഗ്ഗ വിഭാഗക്കാരുടെ ജീവിത ശൈലി അടിസ്ഥാനമാക്കിയുള്ള പരിപാടികൾ കൂടി നടപ്പിലാക്കേണ്ടതുണ്ടെന്നും അധ്യക്ഷ പറഞ്ഞു.സംസ്ഥാന വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ അട്ടപ്പാടി കില പ്രാദേശിക കേന്ദ്രത്തിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. അട്ടപ്പാടി മേഖലയിൽ ഒരേ ഇനത്തിൽപ്പെടുന്ന വിവിധ പദ്ധതികൾ സംയോജിപ്പിച്ച് സമഗ്രമായൊരു പദ്ധതി രൂപീകരിക്കാൻ ജില്ലാ പഞ്ചായത്തിന് കമ്മീഷൻ നിർദേശം നൽകി. ഊരുകളിൽ സ്വയം തൊഴിലിനുള്ള ഉപാധികൾ കണ്ടെത്തി അവരെ പ്രാപ്തമാക്കണം. മദ്യപാനം, പുകയില -മുറുക്ക് തുടങ്ങിയ ദുശ്ശീലങ്ങളിൽ സ്ത്രീകളുൾപ്പെടെ ഏർപ്പെടുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ സ്വയം തൊഴിലിൽ ഏർപ്പെടുന്നത് ഉചിതമാകുമെന്നും കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷയായ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ,പഞ്ചായത്ത് പ്രസിഡന്റുമാരായ അംബികാ ലക്ഷ്മണൻ, രാമമൂർത്തി, ജ്യോതി അനിൽകുമാർ,
കമ്മീഷൻ അംഗങ്ങളായ
അഡ്വ.എം.എസ്. താര, അഡ്വ. ഷിജി ശിവജി, വനിതാ കമ്മിഷൻ ഡയറക്ടർ ഷാജി സുഗുണൻ, ഭക്ഷ്യ കമ്മീഷൻ അംഗം രമേശൻ, ഡെപ്യൂട്ടി ഡി.എം.ഒ. ശെൽവമൂർത്തി, ഡോ. പ്രഭുദാസ്, ഐ.ടി
ഡി.പി. ഓഫീസർ സുരേഷ് കുമാർ, വനിതാ കമ്മീഷൻ പി.ആർ.ഒ ശ്രീകാന്ത് എം.ഗിരിനാഥ് എന്നിവർ പങ്കെടുത്തു.
അഗളി, ഷോളയൂർ പഞ്ചായത്തുകളിലെ ഊരുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



