പുല്‍പ്പള്ളി സംഘര്‍ഷം; കേസെടുത്ത് പൊലീസ്

പുല്‍പ്പള്ളി: കാട്ടാന അക്രമണത്തില്‍ ഒരാഴ്ചക്കിടെ രണ്ടുപേര്‍ കൊല്ലപ്പട്ടതില്‍ പ്രതിഷേധിച്ച് വയനാട് നടന്ന ഹര്‍ത്താലിനിടെയുള്ള സംഘര്‍ഷങ്ങളില്‍ പൊലീസ് കേസെടുത്തു. പുല്‍പ്പള്ളി പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 283,143,147,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതതിനുമാണ് കേസ്.

വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താനായി പുല്‍പ്പള്ളിയില്‍ നടന്ന സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

അതേസമയം, ഹര്‍ത്താലിനിടെ പുല്‍പ്പള്ളിയില്‍ ജന രോഷം അണപൊട്ടിയൊയുകുകയായിരുന്നു. കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവും വഹിച്ചു കൊണ്ടായിരുന്നു പുല്‍പ്പള്ളിയില്‍ ജനക്കൂട്ടം മണിക്കൂറുകളോളം നിലയുറപ്പിച്ചത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. ഇതിനൊപ്പം തന്നെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

രാവിലെ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ ആദ്യം വനംവകുപ്പിന്റെ ജീപ്പ് തടയുകയായിരുന്നു. പിന്നീട് വാഹനത്തിന് മുകളില്‍ റീത്ത് വച്ചു. ശേഷം ടയറിന്റെ കാറ്റഴിച്ചു വിടുകയും റൂഫ് വലിച്ചു കീറുകയും ചെയ്തു. കേണിച്ചിറയില്‍ കടുവ പിടിച്ച പശുവിന്റെ ജഡം ജീപ്പിന് മുകളില്‍ കെട്ടിവച്ചു. പൊലീസ് വാഹനവും തടഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി.

പോളിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി, അര്‍ഹമായ ധനസഹായം എന്നിവ ഉറപ്പാക്കണം എന്നാണ് ആവശ്യം. ശുപാര്‍ശ പറ്റില്ലെന്നും ഉറപ്പ് വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. വ്യക്തമായ ഉറപ്പ് കിട്ടാതെ പിന്നോട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മൃതദേഹവുമായി പ്രതിഷേധിക്കുന്ന സ്ഥലത്ത് എത്തിയ എംഎല്‍എമാര്‍ക്ക് നേരെ ജനം കുപ്പിയെറിഞ്ഞു. തടയാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലും കസേരയുമെറിഞ്ഞു. പിന്നാലെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top