വത്തിക്കാന്‍: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ(95) അന്തരിച്ചു. 2005 ല്‍ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ശേഷം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വത്തിക്കാനിലെ ആശ്രമത്തിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.
മുന്‍ഗാമിയായ ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം. ജോസഫ് റാറ്റ്‌സിംഗര്‍ എന്നായിരുന്നു പേര്. ജനനം 1927 ഏപ്രില്‍ 16ന് ജര്‍മ്മനിയിലെ ബവേറിയയില്‍. പതിനാറാം വയസില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മന്‍ വ്യോമസേനയില്‍ സഹായിയായി.
അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലകപ്പെട്ട് യുദ്ധത്തടവുകാരനായി. തടവില്‍ നിന്ന് മോചിതനായ ശേഷമാണ് റാറ്റ്‌സിംഗര്‍ സഹോദരനൊപ്പം 1945 ല്‍ സെമിനാരി ജീവിതം തുടങ്ങുന്നത്. 1951ല്‍ വൈദികപ്പട്ടം ലഭിച്ചു. 1962ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ കൊളോണ്‍ ആര്‍ച്ച് ബിഷപ്പിന്റെ ഉപദേശകനായി. ഇക്കാലത്താണ് സഭയിലെ പരിഷ്‌കരണ വാദികളിലൊരാളായി പേരെടുത്തത്. 1977ല്‍ മ്യൂണിക് ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളുമായി. 1981 നവംബറില്‍ കര്‍ദ്ദിനാള്‍ റാറ്റ്‌സിംഗര്‍ വിശ്വാസ തിരുസംഘത്തിന്റെ പ്രീഫെക്ടായി. ജനന നിയന്ത്രണം, സ്വര്‍വഗ്ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത നിലപാടെടുത്തു.
ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്ന് 2005 ഏപ്രില്‍ 19ന് പേപ്പല്‍ കോണ്‍ക്ലേവിന്റെ രണ്ടാം ദിനം കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. ബനഡിക്ട് പതിനാറാമന്‍ എന്ന പേര് സ്വീകരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




