പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് അഥവാ ‘പൊ ക’; ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തില്‍ പ്രതികരണവുമായി രമേഷ് പിഷാരടി

ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് തീപിടിത്തത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി. ഫേസ്ബുക്കിലൂടെ ആണ് തീപിടിത്തത്തെ ന്യായീകരിക്കുന്നവര്‍ക്കെതിരെ പിഷാരടി രംഗത്തെത്തിയത്. തീപിടിത്തത്തില്‍ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനോട് അനുതാപമാണെന്ന് രമേഷ് പിഷാരടി കുറിച്ചു. ബ്രഹ്‌മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവന്‍ പണയം വച്ചുള്ള ശ്രമങ്ങളോടും ആദരവുണ്ടെന്നും പിഷാരടി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:-

‘പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് അഥവാ ‘പൊക’ബ്രഹ്‌മപുരത്ത് തീ അണയ്ക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്. അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവന്‍ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട്. എന്നാല്‍ അനുതാപമുള്ളത് കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനോടാണ്’.

ബ്രഹ്‌മപുരത്ത് ബയോമൈനിംഗ് കരാറെടുത്ത സോണ്ട ഇന്‍ഫ്രാടെക്കിന് കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കിയതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെയാണ് കത്ത് നല്‍കിയത്. കമ്പനിയോട് അഗ്‌നി രക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സോണ്ടയുടെ ബയോമൈനിംഗ് പ്ലാന്റില്‍ വേര്‍തിരിച്ച പഴകിയ പ്ലാസ്റ്റിക്ക് ബ്രഹ്‌മപുരത്ത് തന്നെ സൂക്ഷിക്കുന്നത് അപകടകരമാണെന്നും ഇത് മാറ്റണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഫെബ്രുവരി 16നാണ് സോണ്ട ഇന്‍ഫ്രാടെക്കിന് കോര്‍പ്പറേഷന്‍ കത്ത് നല്‍കിയത്.

അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് അറഇയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഉമേഷ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ 90 ശതമാനത്തിന് മുകളില്‍ വരുന്ന പ്രദേശത്തെ പുക പൂര്‍ണമായും നിയന്ത്രിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രദേശത്തുള്ള പുക കൂടി അണയ്ക്കാനുള്ള തീവ്ര ദൗത്യം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു.

മാലിന്യ കൂനയുടെ അടിഭാഗത്തേക്ക് തീ വ്യാപിച്ചതാണ് ഏറെ വെല്ലുവിളിയായത്. ഇതിന് പരിഹാരമായി എസ്‌കവേറ്റര്‍/ മണ്ണുമാന്തികള്‍ ഉപയോഗിച്ച് മാലിന്യം നീക്കി കുഴികള്‍ രൂപപ്പെടുത്തി അതിലേക്ക് വെള്ളം പമ്പു ചെയ്താണ് പുക പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുന്നത്. ഏറെ ശ്രമകരമായ ഈ ഉദ്യമവും ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ തുടരുന്ന ദൗത്യത്തില്‍ നിലവില്‍ (ശനിയാഴ്ച – മാര്‍ച്ച് 11) 170 അഗ്നിശമന സേനാംഗങ്ങളും, 32 എക്സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാരും, 11 നേവി ഉദ്യോഗസ്ഥരും, സിയാലിലെ 4 പേരും, ബി.പി.സി.എല്ലിലെ 6 പേരും, 71 സിവില്‍ ഡിഫന്‍സ് അംഗങ്ങളും, 30 കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരും ഉദ്യോഗസ്ഥരും, 20 ഹോം ഗാര്‍ഡുകളുമാണ് പങ്കാളികളായിരിക്കുന്നത്. 23 ഫയര്‍ യൂണിറ്റുകളും, 32 എസ്‌കവേറ്റര്‍ / ജെ.സി.ബികളും മൂന്ന് ഹൈ പ്രഷര്‍ പമ്പുകളുമാണ് നിലവില്‍ പുക അണയ്ക്കുന്നതിനായി ഉപയോഗിക്കുന്നതെന്നും കളക്ടര്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top