പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷ്ടിച്ചത് 80 ലക്ഷം

മലപ്പുറം: പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 80 ലക്ഷം കുഴല്‍പ്പണം കവര്‍ച്ചചെയ്ത കേസില്‍ രണ്ടുപേര്‍കൂടി പിടിയില്‍. ആലപ്പുഴ മുതുകുളം സ്വദേശികളായ വെള്ളശേരി മണ്ണല്‍വീട്ടില്‍ അജി ജോണ്‍സന്‍ (32), രമ്യഭവനം വീട്ടില്‍ രഞ്ജിത്ത് (26) എന്നിവരാണ് അറസ്റ്റിലായത്.

കോഡൂരില്‍ കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. നാല് വണ്ടികളിലായി വന്നവരാണ് പണം കടത്തുകയായിരുന്ന വാഹനം സഹിതം തട്ടിക്കൊണ്ടുപോയത്. എറണാകുളം സ്വദേശി സതീഷ്, മങ്കട സ്വദേശി ബിജേഷ്, തിരൂരങ്ങാടി സ്വദേശികളായ നൗഷാദ്, മുസ്തഫ എന്നിവരെ കഴിഞ്ഞമാസം അറസ്റ്റുചെയ്തു. കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ നിലമ്പൂര്‍ സ്വദേശി സിറില്‍ മാത്യു ഉള്‍പ്പെടെയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. മോഷണശേഷം നിലമ്പൂരില്‍ സംഘത്തലവന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വീട്ടിലെത്തി പണം എല്ലാവര്‍ക്കും വീതിച്ചുനല്‍കിയശേഷം പ്രതികള്‍ ഒളിവില്‍പോവുകയായിരുന്നു.

പിടിയിലായ അജി ജോണ്‍സന്‍ ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിലായി മൂന്ന് വധശ്രമക്കേസിലും വ്യാജമദ്യ നിര്‍മാണം ഉള്‍പ്പെടെ 15 കേസിലും പ്രതിയാണ്. ഇയാള്‍ അടുത്തിടെ തമിഴ് സിനിമയിലും അഭിനയിച്ചിരുന്നു. അറസ്റ്റിലായ രഞ്ജിത്തിനെതിരെ വധശ്രമം, വാഹനമോഷണം കേസുകളുണ്ട്. തൃശൂര്‍ ഒല്ലൂരില്‍ ഒരുകോടി മോഷ്ടിച്ചതില്‍ പിടിയിലായി ജയിലില്‍ കഴിയുമ്പോഴാണ് അജി ജോണ്‍സനൊപ്പം കവര്‍ച്ച ആസൂത്രണംചെയ്തത്. ഇരുവരെയും കൂടുതല്‍ അന്വേഷണത്തിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
മലപ്പുറം എസ്എച്ച്ഒ ജോബി തോമസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്ഐ അമീറലി, ഗിരീഷ് പി സഞ്ജീവ്, പി സലീം, കെ ദിനേശ്, ആര്‍ ഷഹേഷ്, സി രജീഷ്, കെ ജസീര്‍ എന്നിവരും സംഘത്തിലുണ്ടായി.

 

 

Share news
error: Content is protected !!
Scroll to Top