കൊച്ചി : മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ നിയമന രീതിയും പെന്‍ഷനും റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി. ഇത് നയപരമായ തീരുമാനമാണ്. നിലവിലെ പെന്‍ഷന്‍ രീതി തുടരാം. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് നന്നായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജീവനക്കാരെ മന്ത്രിമാര്‍ വ്യക്തിപരമായി തെരഞ്ഞെടുക്കുന്നതാണെന്ന വാദവും കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചിന്റേതാണ് നിരീക്ഷണം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫ് നിയമനത്തിലും ഇത് ബാധകമാണ്.
ഔദ്യോഗിക കൃത്യനിര്‍വഹണ കാര്യങ്ങളില്‍ രഹസ്യാത്മകത, വിശ്വാസം തുടങ്ങിയവ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണു മന്ത്രിമാര്‍ പഴ്‌സനല്‍ സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നത്, മന്ത്രിയുടെ സേവന കാലയളവാണു പഴ്‌സനല്‍ സ്റ്റാഫിന്റെ കാലാവധി. അതിനാല്‍ പൊതുചട്ട പ്രകാരമുള്ള നിയമനങ്ങള്‍ക്കു സമാനമല്ല ഇത്.
സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാരെ നിയമിക്കുന്നതിനു തുല്യമായി ഇതിനെ കാണാനാവില്ല. പഴ്‌സനല്‍ സ്റ്റാഫ് നിയമനത്തിനായി പ്രത്യേക ചട്ടം രൂപീകരിക്കാന്‍ ഭരണഘടന പ്രകാരം നിയമസഭയ്ക്ക് അധികാരമുണ്ട്. പ്രത്യേക ചട്ടത്തില്‍ യോഗ്യത നിര്‍ദേശിച്ചിട്ടില്ല എന്ന കാരണത്താല്‍ ഭരണഘടനാ വിരുദ്ധമാകുന്നില്ല.




