പാര്‍ക്ക്ലാന്‍ഡ് സ്‌കൂള്‍ വെടിവയ്പ്പ്: 17 പേരെ കൊന്ന യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ

ഫ്‌ലോറിഡയിലെ പാര്‍ക്ക്ലാന്‍ഡില്‍ ‘മാര്‍ജോറി സ്റ്റോണ്‍മാന്‍ ഡഗ്ലസ്’ ഹൈസ്‌കൂളില്‍ 2018-ല്‍ 14 വിദ്യാര്‍ത്ഥികളും മൂന്ന് ജീവനക്കാരുമടക്കം 17 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പില്‍ പ്രതി നിക്കോളാസ് ക്രൂസിന് ജീവപര്യന്തം തടവ് ശിക്ഷ. മാസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് ഫ്‌ലോറിഡ ജൂറിയുടെ തീരുമാനം.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ഇന്നലെ കോടതിയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. നിക്കോളാസ് പരോളില്ലാതെ ശിക്ഷ അനുഭവിക്കണമെന്നും ജൂറി വ്യക്തമാക്കി. ഏഴ് പുരുഷന്‍മാരും അഞ്ച് സ്ത്രീകളുമടങ്ങുന്ന ജൂറിയുടേതാണ് വിധി. 60 ദിവസത്തെ വിചാരണയ്ക്ക് പിന്നാലെ ഏഴര മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ജൂറി ശിക്ഷ പ്രഖ്യാപിച്ചത്.

2018ലെ വാലെന്റൈന്‍സ് ദിനത്തിലായിരുന്നു നിക്കോളാസ് സ്‌കൂളിലേക്ക് എആര്‍ 15 മോഡലിലുള്ള റൈഫിളുമായി കടന്ന് ചെന്ന് വെടിവയ്പ് നടത്തിയത്. വെടിവയ്പ്പില്‍ 17 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡേഴ്‌സും ചെറു പ്രായത്തിലെ മദ്യപാനവുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതിഭാഗം വാദിച്ചത്. എന്നാല്‍ സ്‌കൂളിലെ വെടിവയ്പിനേക്കുറിച്ച് നേരത്തെ തന്നെ നിക്കോളാസിന് താല്‍പര്യമുണ്ടായിരുന്നതായും പ്രതി തയ്യാറെടുത്തിരുന്നതായും പ്രോസിക്യൂഷന്‍ തെളിവ് സഹിതം കോടതിയെ ബോധ്യപ്പെടുത്തി.

 

Share news
error: Content is protected !!
Scroll to Top