പരപ്പനങ്ങാടിയിലെ വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടി

2014-10-01 12.50.26പരപ്പനങ്ങാടി: വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ അടച്ചു പൂട്ടാനൊരുങ്ങുന്ന ബീവറേജ് കോര്‍പ്പറേഷന്റെ ചില്ലറ മദ്യവില്‍പ്പന ശാലകളുടെ ലിസ്റ്റില്‍ പരപ്പനങ്ങാടിയേയും ഉള്‍പ്പെടുത്തി. ഒക്‌ടോബര്‍ രണ്ടാം തിയ്യതി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഇന്ന് നടന്ന മന്ത്രി സഭാ യോഗത്തിലാണ് മലപ്പുറം ജില്ലയില്‍ പൂട്ടന്ന ഔട്ട്‌ലെറ്റുകളുടെ പട്ടികയില്‍ വണ്ടൂരിന് പുറമെ പരപ്പനങ്ങാടിയെ കൂടി ഉള്‍പ്പെടുത്തിയത്.

കുറച്ചു ദിവസങ്ങളായി ഈ മദ്യഷാപ്പിനെതിരെ നടന്നു വന്ന ഹര്‍ത്താലും, ഉപരോധവുമടക്കമുള്ള സമരങ്ങളെ തുടര്‍ന്നാണ് അധികൃതരുടെ നടപടി. മുസ്ലീം ലീഗിന്റെയും ജനാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങളാണ് മദ്യഷാപ്പ് പൂട്ടുന്നതിനായി പരപ്പനങ്ങാടിയില്‍ നടന്നത്. തിങ്കളാഴ്ച വിദ്യാര്‍ത്ഥികളെയും, സ്ത്രീകളെയും അണി നിരത്തി മനുഷ്യചങ്ങല തീര്‍ത്തിരുന്നു. ഇന്നലെ പരപ്പാനങ്ങാടിയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.parapapnanagadi

മദ്യ ഷോപ്പ് പൂട്ടിയതിനെ തുടര്‍ന്ന് പരപ്പനങ്ങാടിയില്‍ ജനാവകാശ സംരക്ഷണ സമിതിയും, മുസ്ലീം ലീഗും ആഹ്ലാദ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ഈ വാര്‍ത്തയെ പ്രവര്‍ത്തകര്‍ വരവേറ്റത്. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുന്നതിന്റെ ഭാഗമായി വര്‍ഷത്തില്‍ 10 ശതമാനം ബീവറേജ് ഷാപ്പുകള്‍ അടക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പരപ്പനങ്ങാടിയിലെ ഷോപ്പും ഉടന്‍ പൂട്ടണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു വന്നത്.ssf

പരപ്പനങ്ങാടിയില്‍ 30 വര്‍ഷം മുമ്പ് റെയില്‍വേ സ്റ്റേഷന് പിന്‍വശത്തായാണ് വിദേശ മദ്യ ഷോപ്പ് ആദ്യം പ്രവര്‍ത്തനമാരംഭിച്ചത്. സ്വകാര്യ വ്യക്തികള്‍ നടത്തിയിരുന്ന ഈ മദ്യ ഷോപ്പ് പിന്നീട് കോടതിയുടെ മുന്നിലെ കെട്ടിടത്തിലേക്ക് മാറ്റുകയും അവിടെ നിന്ന് 1993 ഓടെയാണ് ഇന്ന് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റിയത്. 16 വര്‍ഷം മുമ്പാണ് ഈ വിദേശ മദ്യ ഷോപ്പ് ബീവറേജ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നത്. ശരാശരി ദിനം പ്രതി 9 ലക്ഷം രൂപയുടെ വില്‍പ്പന നടക്കുന്ന ഔട്ട്‌ലെറ്റാണ് ഇത്. ഈ വിദേശ മദ്യ ഷോപ്പ് അടച്ച് പൂട്ടിയതോടെ പരപ്പനങ്ങാടിയില്‍ കളള് ഷാപ്പ് ഉള്‍പ്പെടെ ഒരു അംഗീകൃത മദ്യ ശാലകളും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top