Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ അര്‍ദ്ധരാത്രിയില്‍ വീട്ടില്‍ കയറി പോലീസ്‌ അതിക്രമം നടത്തിയതായി പരാതി; ഗൃഹനാഥക്കും കുട്ടിക്കും പരിക്ക്‌

HIGHLIGHTS : പരപ്പനങ്ങാടി അര്‍ദ്ധരാത്രിയില്‍  പ്രതിയെ പിടിക്കാനന്ന പേരില്‍ വീട്ടില്‍ കയറി പോലീസ്‌ അതിക്രമം നടത്തിയതായി പരാതി. പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചിലെ...

പരപ്പനങ്ങാടി അര്‍ദ്ധരാത്രിയില്‍  പ്രതിയെ പിടിക്കാനന്ന പേരില്‍ വീട്ടില്‍ കയറി പോലീസ്‌ അതിക്രമം നടത്തിയതായി പരാതി. പരപ്പനങ്ങാടി കെട്ടുങ്ങല്‍ ബീച്ചിലെ ചാവനാഹാജിയുടെ പുരയ്‌ക്കല്‍ സൈതലവിയുടെ വീട്ടിലാണ്‌ പുലര്‍ച്ചെ രണ്ടരമണിയോടെ എത്തിയ പരപ്പനങ്ങാടി പോലീസ്‌ സിഐയുടെ നേതൃത്വത്തിലെത്തിയ സംഘം അതിക്രമം നടത്തിയത്‌. വീടിന്റെ വാതില്‍ തകര്‍ത്തനിലയിലാണ്‌. കസേരകളും മേശയും തകര്‍ത്തിട്ടുണ്ട്‌‌. ഭക്ഷണസാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്‌. പോലീസ്‌ നടപടിക്കിടെ പരിക്കേറ്റ സൈതലവിയുടെ ഭാര്യ സുഹറ, രണ്ടര വയസ്സായ പേരമകള്‍ എന്നിവരെ തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ പോലീസും നാട്ടുകാരും തമ്മിലും സംഘര്‍ഷമുണ്ടായി സംഘര്‍ഷത്തില്‍ സിഐ ഹണി കെ ദാസിനും പരിക്കേറ്റതായും സൂചനയുണ്ട്‌.

സൈതലവിയുടെ മക്കളായ സഹദിനിയും ശിബിലിയെയും ഒരു കേസിന്റെ ഭാഗമായി അറസ്‌റ്റ്‌ ചെയ്യാനെത്തിയതായിരുന്നു പോലീസ്‌. . എന്നാല്‍ സഹദ്‌ ഈ സമയത്ത്‌ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ്‌ പോലീസ്‌ ബലം പ്രയോഗിച്ച്‌ വീടിനകത്ത്‌ കയറുകയും സഹദിന്റെ സഹോദരനായ ശിബിലിയെ കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നെന്ന്‌ വീട്ടുകാര്‍ പറയുന്നു. ഇത്‌ ചോദ്യം ചെയ്‌ത സൈതലവിയെ പോലീസ്‌ സിഐയുടെ നേതൃത്വത്തില്‍ വഴിയിലൂടെ വാഹനത്തിലേക്ക്‌ വിവസ്‌ത്രനാക്കി വലിച്ചിഴച്ചതായും നാട്ടുകാര്‍ പറഞ്ഞു.

sameeksha-malabarinews

സംഭവത്തെ തുടര്‍ന്ന്‌ പോലീസ്‌ വാഹനം നാട്ടുകാര്‍ തടഞ്ഞു പോലീസ്‌ കസ്‌റ്റഡിയിലെടുത്ത ശിബിലിയെ വിട്ടയച്ചിതിന്‌ ശേഷമാണ്‌ സംഘര്‍ഷത്തിന്‌ അയവുവന്നത്‌. സംഘര്‍ഷത്തിനിടെ സൈതലവിയെ കാണാതായതും ആശങ്ക പടര്‍ത്തി. ഇയാള്‍ പോലീസിനെ ഭയന്ന്‌ കടലില്‍ ചാടി നീന്തുകയായിരുന്നുവെന്നാണ്‌ വിവരം.

എന്നാല്‍ കൃത്യനിര്‍വ്വഹണം തടസ്സപെടുത്തി പ്രതിയെ വാഹനത്തില്‍ നിന്നും ഇറക്കികൊണ്ടുപോയി എന്ന കുറ്റമാരോപിച്ച്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!