പാണമ്പ്ര കുഴല്‍പ്പണ കവര്‍ച്ച; പട്ടാളക്കാരന്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം : പൊലീസ് ചമഞ്ഞെത്തി ചേലേമ്പ്ര സ്വദേശിയായ ബൈക്ക് യാത്രക്കാരനില്‍ നിന്ന് 11.40 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്ത കേസില്‍ പട്ടാള ഉദ്യോഗസ്ഥനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസില്‍ ഉള്‍പ്പെട്ട പട്ടാള ഉദ്യോഗസ്ഥനെ ആഗ്രയിലെ ക്യാമ്പില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.തൃശ്ശൂര്‍ സ്വദേശി യും കോയമ്പത്തൂരില്‍ താമസക്കാരനുമായാ എ.ജെ. ജില്‍സണ്‍ (37) ആണ് അറസ്റ്റിലായത്. ആഗ്ര പാരാ റെജിമെന്റില്‍ നായിക്ക് ആണ് ഇയാള്‍.

നേരത്തെ കേസിലെ മുഖ്യ സൂത്രധാരനും,സംഘത്തലവനുമായ യുവാവടക്കം ആറ് പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
തേഞ്ഞിപ്പലം എസ്.ഐ. സംഗീത് പുനത്തില്‍, സത്യനാഥന്‍മനാട്ട്, സി.പി.ഒമാരായ റഫീഖ്,സബീഷ്, സുബ്രഹ്മണ്യന്‍,ഹോം ഗാര്‍ഡ് മണികണ്ഠന്‍ എന്നിവരടങ്ങിയസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം നവബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാസത്തിനുള്ളില്‍ തന്നെ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഘതലവനെ പിടികൂടുന്നത്.
നേരത്തെ സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനാല്‍ കാറിന്റെ ഉറവിടം കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് മുഖ്യ കണ്ണിയെ പിടി കൂടാനായത്.

ചേളാരിക്കടുത്ത് പാണമ്പ്രയില്‍ വെച്ചായിരുന്നു ബൈക്ക് തടഞ്ഞ് നിര്‍ത്തി പൊലീസ് എന്ന വ്യാജേന ബൈക്കില്‍ സൂക്ഷിച്ച പണം സംഘം തട്ടിയെടുത്തത്. സംഘം പിന്നീട് കാറില്‍ രക്ഷപ്പെടുകയായിരുന്നു. ചേലേമ്പ്ര പൈങ്ങോട്ടൂര്‍ സ്വദേശി കാളാത്ത് മുഹമ്മദ് കോയ (51) നല്‍കിയ പരാതിയെ തുടര്‍ന്നാണ് തേഞ്ഞിപ്പലം പൊലിസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചത്. ചെമ്മാട് ആലിന്‍ചുവട് സ്വദേശിക്ക് കൈമാറാനായി കൊണ്ട് പോകുന്ന പണമായിരുന്നു കവര്‍ച്ച ചെയ്യപ്പെട്ടത്. വ്യാജ നമ്പറിലുള്ള
കാറിലെത്തിയ സംഘം ഇയാളുടെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്ത ശേഷം ബൈക്കില്‍ നിന്നും പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ആവശ്യപ്പെടുകയും രേകഖള്‍ ഇല്ലാത്തിതിനെ തുടര്‍ന്ന് പണവും ബൈക്കും കസ്റ്റഡിയില്‍ എടുക്കുകയാണെന്ന വ്യാജേന കാറില്‍ കയറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വിസമ്മതിച്ചതോടെ ബല പ്രയോഗത്തിലൂടെ സംഘം ബൈക്കും പണവും തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത ബൈക്ക് പിന്നീട് കോഴിക്കോട് രാമനാട്ടുകരയില്‍ നിന്ന് കണ്ടെത്തി.

കുഴല്‍ പണ കേസില്‍ അറസ്റ്റിലായ പട്ടാള കാരനെ തേഞ്ഞിപ്പലം എസ്.ഐ. സംഗീത് പുനത്തിലിന്റെ നേതൃത്വത്തില്‍ പാണാ മ്പ്ര യില്‍ എത്തിച്ചു തെളിവെടുക്കുന്നു

യാതൊരു തെളിവും അവശേഷിപ്പിക്കാതെയായിരുന്നു കവര്‍ച്ച. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും സമീപത്തെ 50 ഓളം സി.സി.ടി.വി ക്യാമറകളിലെ ദൃശ്യങ്ങളും സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട നിരവധി കവര്‍ച്ചാ സംഘങ്ങളേയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘാംഗങ്ങളെ അറസ്റ്റു ചെയ്തത്. കവര്‍ച്ചക്ക് ഉപയോഗിച്ച വാഹനവും കണ്ടെടുത്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top