ഒതായി സ്വാശ്രയ കര്‍ഷക കൂട്ടായ്മയ്ക്ക് ഓണസമ്മാനമായി സ്വന്തം വിപണന കേന്ദ്രം ഉദ്ഘാടനം ആഗസ്റ്റ് 14ന് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും

ഒതായിലെ കര്‍ഷക കൂട്ടായ്മയ്ക്ക് ഓണസമ്മാനമൊരുക്കി വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ). ഏറെനാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം 25 ലക്ഷം രൂപ മുതല്‍ മുടക്കില്‍ സ്വന്തമായൊരു വിപണന കേന്ദ്രം എന്ന സ്വപ്നമാണ് ഈ ഓണക്കാലത്ത് കര്‍ഷക കൂട്ടായ്മയ്ക്ക് യാഥാര്‍ഥ്യമാകുന്നത്. സ്വന്തമായൊരു വിപണന കേന്ദ്രം എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാന്‍ 32 ലക്ഷം രൂപയാണ് കര്‍ഷകര്‍ സമാഹരിച്ചത്. തുടര്‍ന്ന് അരീക്കോട് ഒതായി റോഡില്‍ 10 സെന്റ് സ്ഥലം വാങ്ങി കെട്ടിട നിര്‍മ്മാണത്തിനായി വി.എഫ്.പി.സി.കെക്ക് കൈമാറുകയായിരുന്നു. ഇവിടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം ആഗസ്റ്റ് 14ന് ഉച്ചയ്ക്ക് 12.30ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് നാടിന് സമര്‍പ്പിക്കും. ഇതോടൊപ്പം കര്‍ഷക കൂട്ടായ്മ പുറത്തിറക്കുന്ന സുവനീറും മന്ത്രി പ്രകാശനം ചെയ്യും.

എടവണ്ണ, ഉര്‍ങ്ങാട്ടീരി, മമ്പാട് ഗ്രാമപഞ്ചായത്തുകളിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി 1996ലാണ് വി.എഫ്.പി.സി.കെക്ക് കീഴില്‍ ഒതായി സ്വശ്രയ കര്‍ഷക സമിതി രൂപവത്കരിച്ചത്. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ 27 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. വാണിജ്യ അടിസ്ഥാനത്തില്‍ പഴം പച്ചക്കറി കൃഷി ചെയ്യുന്ന 15 മുതല്‍ 20 വരെ കര്‍ഷകരുടെ സ്വാശ്രയ സംഘങ്ങളാണ് കര്‍ഷക സമിതി പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. ഒതായി സ്വാശ്രയ കര്‍ഷക കൂട്ടായ്മയില്‍ 25 സ്വാശ്രയ കര്‍ഷക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുന്നതിനും ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും സ്വാശ്രയ കര്‍ഷക വിപണന കേന്ദ്രങ്ങള്‍ സഹായിക്കുന്നു. കര്‍ഷകര്‍ക്ക് വിത്ത് മുതല്‍ വിപണി വരെയുള്ള സേവനങ്ങള്‍ നല്‍കുന്നതിനും കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതിനും കര്‍ഷകരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന വി.എഫ്.പി.സി.കെയുടെ ജില്ലയിലെ പുതിയൊരു ചുവടുവെപ്പ് കൂടിയാണ് ഒതായിലെ പുതിയ വിപണന കേന്ദ്രം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top