മസ്‌ക്കത്തില്‍ വിദേശ തൊഴിലാളികളുടെ ലേബര്‍ ക്‌ളിയറന്‍സ് ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങുന്നു

untitled-1-copyമസ്‌കത്ത്: സ്വകാര്യമേഖലയില്‍ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനുള്ള ഫീസ് നിരക്ക് ഉയര്‍ത്തുമെന്ന് സൂചന. ലേബര്‍ ക്ളിയറന്‍സ് ഫീസ് വര്‍ധിപ്പിക്കുന്നത് സര്‍ക്കാറിന്‍െറ ആലോചനയിലാണെന്ന് ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചെറിയ രീതിയിലുള്ള വര്‍ധന അടുത്ത വര്‍ഷമാദ്യം നിലവില്‍വരാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
എണ്ണ വിലയിടിവ് മൂലമുള്ള സാമ്പത്തിക ഞെരുക്കം മറികടക്കുകയാണ് നീക്കത്തിന് പിന്നിലെ പ്രഥമ ലക്ഷ്യം. സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ തൊഴില്‍സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ലക്ഷ്യമാണ്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ഒമാനിലെ പ്രവാസി ജനസംഖ്യ വര്‍ധിക്കുകയാണ്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ഒമാനി ജനസംഖ്യയുടെ 45.5 ശതമാനമാണ് വിദേശി ജനസംഖ്യ. ഇതില്‍ 17,47,000 പേരാണ് തൊഴിലെടുക്കുന്നവര്‍. വിദേശികളെ ജോലിക്കെടുക്കുന്നതിനുള്ള ഫീസ് ഉയരുന്നതോടെ സ്വദേശികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികള്‍ പ്രത്യേക താല്‍പര്യമെടുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മാനേജീരിയല്‍ തസ്തികയടക്കമുള്ളവയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തില്ളെന്ന് ഈമാസം ആദ്യം ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്‍റ് ഹമൂദ് ബിന്‍ സഞ്ജൂര്‍ അല്‍ സദ്ജാലി അറിയിച്ചിരുന്നു.
എണ്ണവില മറികടക്കാന്‍ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ലെവി ചുമത്താന്‍ ഒരുങ്ങുന്നതായ ഊഹാപോഹങ്ങള്‍ നിഷേധിച്ചായിരുന്നു സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്‍റിന്‍െറ പ്രതികരണം.

Share news
error: Content is protected !!
Scroll to Top