എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ മാറ്റമില്ല; വിദ്യാലയങ്ങളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ച വരെ അടച്ചിടാം

തിരുവനന്തപുരം; ഈ വര്‍ഷം എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ മാറ്റമുണ്ടാവില്ലെന്ന് വിദ്യഭ്യാസമന്ത്രി വി. ശിവന്‍ കുട്ടി. കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗരേഖ തിങ്കളാഴ്ച ചേരുന്ന ഉന്നതതല യോഗം തീരുമാനിക്കുമെന്നും വിദ്യഭ്യാസ മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനാണ് 9 വരെയുള്ള ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്നതെന്നും വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം എസ്എസ്എല്‍സി , പ്ലസ് ടു പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല. 10, 11, 12 ക്ളാസുകളിലെ പഠനം ഓഫ്ലൈനായി തുടരും. എസ്എസ്എല്‍സി പരീക്ഷക്ക് പാഠഭാഗങ്ങളുടെ ഫോക്കസ് ഏരിയ തീരുമാനിച്ചു. പാഠഭാഗങ്ങള്‍ ഫെബ്രുവരി 1ന് പൂര്‍ത്തിയാക്കും.

സ്‌കൂള്‍ അടയ്ക്കല്‍ അണ്‍ എയ്ഡഡ്, സിബിഎസ്ഇ മേഖലക്കും ബാധകമാണ്.

ഒമ്പതുവരെയുള്ള ക്ലാസുകളിലെ പഠനം ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി വിക്ടേഴ്സ് ചാനലിലെ ടൈംടേബിള്‍ പുനഃക്രമീകരിക്കും. . ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അവ എത്തിക്കാനും ശ്രമിക്കും.

നിലവില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ രോഗവ്യാപനമില്ല. അത്തരം അവസ്ഥ വരാതിരിക്കാനുള്ള മുന്‍കരുതലായാണ് സ്‌കൂള്‍ അടയ്ക്കുവാന്‍ തീരുമാനിച്ചത്. പത്താം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ അല്‍പം മുതിര്‍ന്നവരായതിനാല്‍ കോവിഡ് പ്രോട്ടോകോള്‍ കൂടുതല്‍ പാലിച്ച് ക്ലാസുകളില്‍ എത്താനാകും. വരുനാളുകളില്‍ രോഗ വ്യാപനത്തിന്റെ സാഹചര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. രോഗവ്യാപനം കുറഞ്ഞാല്‍ ഒന്പതുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കും സ്‌കൂളുകളില്‍ വരാനുളള സാഹചര്യം ഒരുങ്ങും.

10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ സ്‌കൂളില്‍ പോയി കൊടുക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിച്ച് മുന്‍കൈയെടുക്കും . വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ രണ്ടാഴ്ചവരെ അടച്ചിടാന്‍ പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍ക്ക് അധികാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top