നിതീഷ്‌കൂമാര്‍ വീണ്ടും ബീഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പാറ്റ്‌ന ; മഹാസഖ്യ സര്‍ക്കാരിനെ പിരിച്ചുവിട്ട് എന്‍ഡിഎയിലേക്ക് മടങ്ങിയ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയുടെ ് എംഎല്‍എമാരായ സാമ്രാട്ട് ചൗധരിയും വിജയ് സിംഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.

ഒമ്പതാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ബിജെപി-ജെഡിയു സഖ്യമായിരിക്കും ഇനി ബീഹാര്‍ ഭരിക്കുക . ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കഴിഞ്ഞ 17 മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ബിഹാറില്‍ മന്ത്രിസഭാ സത്യപ്രതിജ്ഞ നടക്കുന്നത്.

ഇന്ന് രാവിലെയാണ് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവന്‍ ബിജെപി എംഎല്‍എമാരും നേതൃത്വത്തിന് കത്ത് കൈമാറി. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാര്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ആര്‍ജെഡി – കോണ്‍ഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധന്റെ ഭാഗമായത്.

ബിജെപി ഭരണത്തിനെതിരെ രൂപം കൊണ്ട ഇന്‍ഡ്യ സഖ്യത്തിനായി തുടക്കമിട്ട നേതാവായിരുന്നു നിതീഷ് കുമാര്‍. എന്നാല്‍ സഖ്യത്തിലെ പ്രധാന നേതാവിനെ തന്നെ അടര്‍ത്തിയെടുത്ത് ബിജെപി ഹിന്ദി ബെല്‍റ്റിലെ തങ്ങളുടെ തെരെഞ്ഞെടുപ്പ് ചാണക്യതന്ത്രങ്ങളിലെ മികവ് വീണ്ടും തെളിയിച്ചരിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top