നിലമ്പൂരില്‍ പാരമ്പര്യ വൈദ്യന്റെ കൊലപാതകം; മുഖ്യപ്രതി ഷൈബിന്‍ അഷ്റഫിന്റെ ഭാര്യ അറസ്റ്റില്‍

മലപ്പുറം: പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ ഫസ്നയെ വയനാട്ടില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന ശേഷം തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നിവയില്‍ ഭാര്യയുടെ പങ്ക് വ്യക്തമായതോടെയാണ് അറസ്റ്റ്.

കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലായതോടെ ഇവര്‍ നല്‍കിയ മൊഴികളില്‍ കൊലപാതകത്തില്‍ ഫസ്‌നക്കും പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. നേരത്തെ തന്നെ ഷൈബിന്‍ അഷ്‌റഫിന്റെ ഭാര്യ ഫസ്‌നയെ നിരവധി തവണ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ സമയങ്ങളില്‍ കൃത്യമായ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തില്‍ ഇവര്‍ക്കും വ്യക്തമായ പങ്കുണ്ട് എന്ന് കണ്ടെത്തിയത്.
നിലമ്പൂര്‍ സ്റ്റേഷനില്‍ എത്തിച്ച ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.

ഷാബാ ഷരീഫിനെ 2019 ഓഗസ്റ്റ് ഒന്നിനാണ് മൈസൂരുവില്‍ നിന്ന് തട്ടികൊണ്ടു വന്നത്. തുടര്‍ന്ന് ഒന്നേകാല്‍ വര്‍ഷം മുക്കട്ടയിലെ ഷൈബിന്‍ അഷറഫിന്റെ വീട്ടില്‍ ചങ്ങലക്കിട്ട് തടവില്‍ പാര്‍പ്പിച്ച ശേഷമാണ് വെട്ടി നുറുക്കി കൊലപ്പെടുത്തി ചാലിയാര്‍ പുഴയില്‍ തള്ളിയത്. അതെ സമയം കേസില്‍ കേസിലെ രണ്ട് പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ നിര്‍ദ്ദേശ പ്രകാരം മൈസൂരില്‍ നിന്നും ഷാബാ ഷെരീഫിനെ തട്ടി കൊണ്ടു വന്ന ചന്തക്കുന്ന് പൂളക്കുളങ്ങര ഷബീബ് റഹ്‌മാന്‍ (30), വണ്ടൂര്‍ പഴയ വാണിയമ്പലം സ്വദേശി ചീര ഷെഫീഖ് (28) എന്നിവരെയാണ് അന്വേഷണ സംഘം നാല് ദിവസത്തേത്ത് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുന്നത്.

 

Share news
error: Content is protected !!
Scroll to Top