മുല്ലപ്പെരിയാര്‍ മരം മുറിക്കല്‍ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് കേരളം റദ്ദാക്കി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നേരത്തെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.

ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങള്‍ മുറിക്കാനായിരുന്നു തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ മരംമുറിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് മരംമുറിക്കാന്‍ അനുമതി നല്‍കിയ വിവരം പുറത്തറിഞ്ഞത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ, സംഭവിച്ചതെന്താണെന്ന് സര്‍ക്കാര്‍ പുറത്തുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണെമന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഡാം വേണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള മരംമുറിക്ക് കേരളം അനുമതി നല്‍കിയത്. ഇത് വിവാദമായതോടെ ഉത്തരവിട്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിതലത്തിലോ മുഖ്യമന്ത്രിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നുമുള്ള ന്യായീകരണവുമായി മന്ത്രിമാര്‍ രംഗത്തെത്തി.

അതേസമയം മുല്ലപ്പെരിയാര്‍ ഡാം ഡീക്കമ്മിഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. പെരിയാര്‍ വാലി പ്രൊട്ടക്ഷന്‍ മൂവ്‌മെന്റാണ് ഹര്‍ജി ഫയല്‍ ചെയ്തത്. തമിഴ് നാടിന് കൃഷിക്ക് ആവശ്യമായ ജലം മാത്രം നല്‍കാന്‍ റൂള്‍ കര്‍വ് പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top