സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍; തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ തുറക്കും: ഉത്സവങ്ങളില്‍ 1500 പേര്‍ക്കുവരെ പങ്കെടുക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകള്‍. ഉത്സവങ്ങളില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി. ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്.

ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി അടക്കം ഉള്ള ഉത്സവങ്ങളിലാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം പൊങ്കാലയ്ക്ക് റോഡുകളില്‍ പൊങ്കാല ഇടാന്‍ അനുമതി ഇല്ല. ഭക്തജനങ്ങള്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടണം. സംസ്ഥാനത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കിയത്.

കൂടാതെ സംസ്ഥാനത്തെ അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു.

അങ്കണവാടികള്‍ തുടര്‍ച്ചയായി അടച്ചിടുന്നത് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. അങ്കണവാടികള്‍ തുറന്ന് കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്‍കേണ്ട പോഷകാഹാരങ്ങള്‍ കൃത്യമായി നല്‍കാനും സാധിക്കും. ചെറിയ കുട്ടികളായതിനാല്‍ അങ്കണവാടി ജീവനക്കാരും അവരെ കൊണ്ടുവിടുന്ന രക്ഷിതാക്കളും കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

 

Share news
error: Content is protected !!
Scroll to Top