മങ്കി പോക്‌സ്; രോഗി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ കണ്ടെത്തി

വാനര വസൂരി സ്ഥിരീകരിച്ച രോഗിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. രോഗി വിവരങ്ങള്‍ നല്‍കിയതില്‍ അവ്യക്തതയുണ്ടായിരുന്നു. ഇത് മൂലമാണ് ഡ്രൈവറെ കണ്ടെത്താന്‍ വൈകിയതെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന തലത്തില്‍ നല്‍കുമെന്ന് കൊല്ലം ഡി.എം.ഒ അറിയിച്ചു. വിവരങ്ങള്‍ നല്‍കാന്‍ തനിക്ക് അനുമതിയില്ലെന്നും ഡിഎം ഒ വ്യക്തമാക്കി.

മങ്കിപോക്സ് രോഗി സഞ്ചരിച്ച ഓട്ടോകളുടെ ഡ്രൈവര്‍മാരെ കണ്ടെത്തിയിരുന്നു. മങ്കിപോക്‌സ് സ്ഥിരീകരിച്ച യുവാവ് വീട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് വന്നതും പോയതും ഒരു ഓട്ടോയിലാണെന്നാണ് ഇന്നലെ ഡിഎംഒ ഓഫീസ് അറിയിച്ചിരുന്നത്. എന്നാല്‍, ഇദ്ദേഹം ആശുപത്രിയിലേക്ക് എത്തിയത് ഒരു ഓട്ടോയിലും തിരികെ പോയത് മറ്റൊരു ഓട്ടോയിലുമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

അതേസമയം സംസ്ഥാനത്തെ മങ്കിപോക്സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുമായും മറ്റ് ഉന്നതതല ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് സന്ദര്‍ശനം നടത്തും. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തലസ്ഥാനത്ത് കേന്ദ്ര സംഘം എത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടര്‍മാരുമാണ് സംഘത്തിലുള്ളത്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മന്ത്രി വീണാ ജോര്‍ജുമായും ആരോഗ്യവകുപ്പ് സെക്രട്ടറിയുമായും സംഘം കൂടിക്കാഴ്ച നടത്തും.

വിമാനത്തിലെ മറ്റ് യാത്രക്കാരുടെ വിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top