HIGHLIGHTS : കോഴിക്കോട്:കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളിൽ സാഹിത്യോത്സവം സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഡി സി...
കോഴിക്കോട്:കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളിൽ സാഹിത്യോത്സവം സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഇ-പതിപ്പ് (ഇ-കെ.എൽ.എഫ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാംസ്കാരിക രംഗത്തിനു വേണ്ടി പുതിയ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സച്ചിദാനന്ദന്റെ പുതിയ കവിതാ സമാഹാരം ഇല്ല , വരില്ലിനി ചടങ്ങിൽ മന്ത്രി പ്രകാശിപ്പിച്ചു. എ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ, രവി ഡിസി , ഹെമാലി സോഥി, ഏ.കെ അബ്ദുൽ ഹക്കീം എന്നിവർ പ്രസംഗിച്ചു. കവിതയിലെ കാലമുദ്രകൾ എന്ന വിഷയത്തിൽ സച്ചിദാനന്ദനും ഡോ.പി.സുരേഷും നടത്തിയ മുഖാമുഖത്തോടെയാണ് ഇ- കെ എൽ എഫിന് തുടക്കമായത്.
സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര കാവ്യോത്സവം ഫലസ്തീൻ കവി അസ്മ അസെ, ലക്ഷദ്വീപ് കവി ഇസ്മത്ത് ഹുസൈൻ എന്നിവരുടെ കവിതയോടെ ആരംഭിച്ചു. പത്തു രാജ്യങ്ങളിൽ നിന്നുൾപ്പെടെ അമ്പതിലേറെ കവികൾ പങ്കെടുത്തു.
കെ എൽ എഫ് 2022 വരെയുള്ള എല്ലാ മാസവും വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങൾ ഇ- കെ എൽ എഫിന്റെ ഭാഗമായി സംഘടിപ്പിക്കും.