മിഗ്‌ജോം അതിതീവ്ര ചുഴലിക്കാറ്റായി; പേമാരിയില്‍ മുങ്ങി ചെന്നൈ; നാലുമരണം

ചെന്നൈ: മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് കരയോട് അടുക്കുകയാണ്. നിലവില്‍ ആന്ധ്രയിലെ നെല്ലൂരിന് 100 കി.മീ അകലെയാണ് മിഗ്ജാമ് ചുഴലിക്കാറ്റ് നിലനില്‍ക്കുന്നത്. ചെന്നൈയില്‍ നിന്ന് 100 കി. മീറ്ററും പുതുച്ചേരിക്ക് 220 കി. മീറ്ററും അകലെയായിട്ടാണ് നിലവില്‍ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകള്‍ക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകള്‍ക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. മിഗ്ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്ത മഴയില്‍ ചെന്നൈ നഗരം മുങ്ങി. ജനജീവിതം നിശ്ചലമായി. നാലു മരണം. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ ഒലിച്ചു പോയി. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളം രാത്രി 11 മണി വരെ അടച്ചു. 33 വിമാനങ്ങള്‍ ബംഗ്ലൂരുവിലേയ്ക്ക് വഴി തിരിച്ചുവിട്ടു. കേരളത്തില്‍ നിന്നുള്ളത് അടക്കം നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങിയിട്ടുണ്ട്. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് കര തൊടുന്നത്. ആന്ധ്രയില്‍ എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തിലെ വിവിധ പ്രദേശങ്ങളിലും അടുത്ത അഞ്ച് ദിവസം മിതമായതോ ഇടത്തരം തീവ്രതയിലുള്ളതോ ആയ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top