കുറ്റിപ്പുറത്ത് മറൈന്‍ മ്യൂസിയത്തിന് രൂപരേഖയായി

marine museum kuttipuramതിരൂര്‍: സംസ്ഥാനത്തെ ആദ്യ മറൈന്‍ മ്യൂസിയത്തിന്റെ രൂപരേഖയായി. കുറ്റിപ്പുറം ഭാരതപ്പുഴയോരത്ത് ചമ്രവട്ടം പാലത്തിന്റെ പ്രൊജക്റ്റ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കര്‍മ റോഡിലാണ് മ്യൂസിയം ഒരുങ്ങുന്നത്. ടൂറിസം വകുപ്പിന്റെ 4.36 കോടിയും ഇ.റ്റി. മുഹമ്മദ് ബഷീര്‍ എം.പി. അനുവദിച്ച ഒരു കോടിയും ഉപയോഗിച്ചാണ് ആദ്യ ഘട്ട നിര്‍മാണം നടത്തുക. പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തി അനുവദിച്ച രണ്ട് കോടിയുടെ കലാ മ്യൂസിയത്തിന്റെ നിര്‍മാണവും ഇതൊടൊപ്പം തുടങ്ങും. വള്ളുവനാട്ടിലെ കലാരംഗത്തെ കുറിച്ചുള്ള അറിവ് നല്‍കുന്നതാവും കലാമ്യൂസിയം. രണ്ട് പ്രവൃത്തികളുടെയും നിര്‍മാണം സെപ്റ്റംബറില്‍ തുടങ്ങും. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.
മ്യൂസിയം ബില്‍ഡിങ്, ഫിഷിങ് ഡക്ക്, ബൈസിക്കിള്‍ ട്രാക്ക്, ടോയ്‌ലറ്റ് ബ്ലോക്ക്, വിളക്കുകാല്‍ എന്നിവയാണ് മറൈന്‍ മ്യൂസിയത്തിലെ ആദ്യ ഘട്ടനിര്‍മാണങ്ങള്‍. കൃത്രിമ കടല്‍ ഒരുക്കി കടലിലെ ആവാസ വ്യവസ്ഥ, വിവിധ ഇനം മത്സ്യങ്ങള്‍, സൂക്ഷമ ജീവികള്‍ അടക്കമുള്ള കടല്‍ ജീവികള്‍, റഫറന്‍സ് ലൈബ്രററി, കപ്പല്‍ മാതൃക, എന്നിവ മ്യൂസിയത്തിലുണ്ടാവും. സ്രാവ്, തിമിംഗലം തുടങ്ങിയ വന്‍മത്സ്യങ്ങള്‍ സ്റ്റഫ് ചെയ്ത് സൂക്ഷിക്കും. കടലിനെ കുറിച്ച് അറിവ് നല്‍കുന്ന ത്രീ ഡി ഷോയും മ്യൂസിയത്തിലുണ്ടാവും.
റവന്യൂ, ഇറിഗേഷന്‍ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള നാല് ഏക്കറില്‍ നിന്നും ആദ്യഘട്ട പ്രവര്‍ത്തനത്തിനായി അമ്പത് സെന്റ് സ്ഥലം ഏറ്റെടുക്കും. പിന്നീടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനും തീരുമാനമുണ്ട്. കേന്ദ്ര മറൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് നിര്‍മാണം നടത്തുക. ഫിഷറീസ് പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായകരമാവുന്ന രീതിയിലാണ് ലൈബ്രറി തയ്യാറാക്കുകയെന്ന് ഡി.റ്റി.പി.സി. സെക്രട്ടറി വി. ഉമ്മര്‍ കോയ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top